തിരുവനന്തപുരം: തൃക്കാക്കരയിൽ യു.ഡി.എഫിനുണ്ടായ വൻ വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മാത്രമായി നൽകുന്നത് കോൺഗ്രസിൽ അസ്വാരസ്യങ്ങളുയർത്തുന്നു. തൃക്കാക്കര വിജയത്തിന് പിന്നാലെ 'കാപ്റ്റൻ ദ ഒറിജിനൽ' എന്ന തലക്കുറിപ്പോടെ ഹൈബി ഈഡൻ എം.പി ഇട്ട ഫേസ്ബുക് പോസ്റ്റ് വൈറലായി. ഇതോടെ, പാർട്ടിയിൽ മുറുമുറുപ്പുകളുയർന്നു. തൃക്കാക്കരയിലെ വിജയം കൂട്ടായ്മയുടേതാണെന്നും, ഏതെങ്കിലും ഒരാളിന്റേതല്ലെന്നും ആദ്യ വെടി കെ. മുരളീധരൻ പൊട്ടിച്ചു. കാപ്റ്റനല്ല, മുന്നണിപ്പോരാളിയാണ് താനെന്ന് സതീശൻ കൈയോടെ തിരുത്തി. അത് കെട്ടടങ്ങുന്നതിന് മുമ്പാണ് തിരുവനന്തപുരത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ സതീശന് നൽകിയ വരവേല്പും ,നഗരത്തിന്റെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട ഫ്ലക്സുകളും പുതിയ വിവാദം തീർത്തത്. ഇന്നലെ രാവിലെ വിമാനത്താവളത്തിൽ സതീശന് നൽകിയ സ്വീകരണത്തിൽ നൂറു കണക്കിന് പ്രവർത്തകരും നേതാക്കളുമാണെത്തിയത്. സ്വീകരണത്തിന്റെ ഭാഗമായാണ് വിവിധ കോൺഗ്രസ് അനുകൂല സംഘടനകളുടെ പേരിൽ സതീശനെ 'ലീഡർ' എന്ന് വിശേഷിപ്പിച്ചുള്ള ഫ്ലക്സുകൾ സ്ഥാപിച്ചത്. മുതിർന്ന നേതാക്കൾക്കടക്കം ഈ പ്രചരണ രീതിയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് തിരിച്ചറിഞ്ഞാണ് വിമാനത്താവളത്തിൽ വാർത്താലേഖകരോട് പ്രതികരിക്കവെ, കോൺഗ്രസിലെ ഒരേയൊരു ലീഡർ കെ. കരുണാകരനാണെന്ന് സതീശൻ പറഞ്ഞത്. പിന്നാലെ,സതീശന്റെ നിർദ്ദേശ പ്രകാരം എം.എൽ.എ ഹോസ്റ്റൽ പരിസരങ്ങളിലെ ഫ്ളക്സുകൾ പ്രവർത്തകർ നീക്കം ചെയ്തു.
സതീശൻ-സുധാകരൻ നേതൃത്വത്തിന് കരുത്തേറി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സമവാക്യങ്ങളെയെല്ലാം തകർത്ത് സംസ്ഥാന കോൺഗ്രസിന്റെ നിയന്ത്രണങ്ങൾ സതീശനിലേക്കും സുധാകരനിലേക്കും കേന്ദ്രീകരിക്കപ്പെട്ടതിൽ തന്നെ പാർട്ടി നേതൃനിരയിൽ അതൃപ്തിയുണ്ട്. തൃക്കാക്കരയിൽ തോൽവിയോ ,നേരിയ ഭൂരിപക്ഷത്തിലുള്ള വിജയമോ ആയിരുന്നെങ്കിൽ നേതൃനിരയിലെ ഈ അതൃപ്തി പൊട്ടിത്തെറിയിലേക്ക് പോകുമായിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച വമ്പൻ വിജയത്തോടെ സതീശന്റെ കരുത്ത് കൂടി.പിന്നാലെയാണ്, തലസ്ഥാനത്ത് അദ്ദേഹത്തോടൊപ്പം ചേർന്ന് നിൽക്കുന്ന ഡി.സി.സി നേതാക്കളും പ്രവർത്തകരും ചേർന്ന് ഗംഭീര സ്വീകരണവുമൊരുക്കിയത്.
സംഘടനാ തിരഞ്ഞെടുപ്പിൽ സതീശൻ- സുധാകരൻ നേതൃത്വം കൂടുതൽ ശക്തരാകുന്നതിന്റെ സൂചനയായാണ് തൃക്കാക്കര ഫലത്തെ പലരും കാണുന്നത്. തലസ്ഥാനത്തെ സ്വീകരണവും ഫ്ലക്സ് പ്രചരണവും ഒരു വിഭാഗത്തിൽ അതൃപ്തി പടർത്തുന്നതും അതിനാലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും ,എ ഗ്രൂപ്പ് നേതാവുമായ എൻ.എസ്. നുസൂർ കവിതയിലൂടെയാണ് ഫ്ലക്സ് പ്രചരണത്തിൽ പ്രതിഷേധിച്ചത്.
ലീഡർക്കെണിയിൽ ഞാൻ വീഴില്ല: വി.ഡി.സതീശൻ
ലീഡറെന്ന് തന്നെ കോൺഗ്രസ് പ്രവർത്തകർ വിശേഷിപ്പിച്ചതിൽ തിരുത്തുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. താൻ ലീഡറല്ല. കേരള രാഷ്ട്രീയത്തിൽ ലീഡറെന്ന വിളിക്ക് അർഹനായ ഒരേയൊരാൾ കെ.കരുണാകരനാണ്. അദ്ദേഹം എത്രയോ ഉയരത്തിലാണ്, അത്രയും ഉയരത്തിലൊന്നും താൻ എത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം തലസ്ഥാനത്തെത്തിയ സതീശൻ വിമാനത്താവളത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു . കാപ്റ്റൻ വിളിയിലും ലീഡർ വിളിയിലുമൊന്നും ഞാൻ വീഴില്ല. അതിലെ കെണി എനിക്കറിയാം. എന്റെ മാത്രം ഫ്ളക്സ് വയ്ക്കുന്നത് ശരിയല്ല. പ്രവർത്തകർ സന്തോഷം കൊണ്ട് ചെയ്യുന്നതാണത്. ഫ്ളക്സ് വയ്ക്കുകയാണെങ്കിൽ എല്ലാ നേതാക്കളുടെയും വയ്ക്കണം. എന്റെ മാത്രം ചിത്രമുള്ള ഫ്ളക്സ് പ്രവർത്തകരോട് പറഞ്ഞ് മാറ്റിക്കും-സതീശൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിലടക്കം തുടർച്ചയായ തോൽവിക്കുശേഷം ലഭിച്ച വിജയമാണ് തൃക്കാക്കരയിലേത്. ഇതൊരു തുടക്കമായി കാണണം. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്നാണ് പ്രവർത്തകരോട് പറയാനുള്ളത്. അതിനുള്ള ആത്മവിശ്വാസമാണ് തൃക്കാക്കരയിലെ വിജയത്തിലൂടെ ജനങ്ങൾ നൽകിയത്. സംഘടനാതലത്തിലുള്ള ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അനാരോഗ്യംമാറി തിരിച്ചെത്തിയശേഷം എല്ലാ പ്രധാന നേതാക്കളെയും തിരുവനന്തപുരത്ത് വിളിച്ചുചേർത്ത് വിശദമായി കാര്യങ്ങൾ വിലയിരുത്തും. മുന്നോട്ടുള്ള പോക്കിന് ആവശ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്യും.
കേരളത്തിലെ എം.പിമാർ, എം.എൽ.എമാർ, മുതിർന്ന നേതാക്കൾ എല്ലാവരും ചേർന്നുനിന്നതിന്റെ വിജയമാണ് തൃക്കാക്കരയിൽ കണ്ടത്. ഒന്നാംനിര നേതാക്കൾമാത്രം പോര, രണ്ടാം നിരയും മൂന്നാം നിരയും നാലാം നിരയും ശക്തിപ്പെടണം. മികച്ച വനിത പ്രാതിനിധ്യം വേണം.നിയമസഭയിലേക്ക് കോൺഗ്രസിന്റെ ഒരു വനിത എം.എൽ.എ വരുകയാണ്- സതീശൻ പറഞ്ഞു.
വിമാനത്താവളത്തിൽനിന്ന് സതീശനെ തോളിലേറ്റിയാണ് പ്രവർത്തകർ പുറത്തേക്ക് ആനയിച്ചത്. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വി.എസ്.ശിവകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, ട്രഷറർ വി.പ്രതാപചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |