തിരുവനന്തപുരം: തലസ്ഥാനത്തെ ജയിലുകളിൽ ഒരാഴ്ചയ്‌ക്കിടെ രണ്ട് തടവുകാർ ആത്മഹത്യയ്ക്ക് ശ്രമിച്ചത് അധികൃതരെ വെട്ടിലാക്കി. പൂജപ്പുര സെൻട്രൽ ജയിലിലെയും കുഞ്ചാലുംമൂട് സ്പെഷ്യൽ ജയിലിലെയും തടവുകാരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പൂജപ്പുര സെൻട്രൽ ജയിലിലെ കൊലക്കേസ് പ്രതിയും വട്ടപ്പാറ സ്വദേശിയുമായ സാജൻ (23) ശനിയാഴ്ച വൈകിട്ടാണ് കഴുത്തിലെ ഞരമ്പ് മുറിച്ച് മരിക്കാൻ ശ്രമിച്ചത്. രണ്ട് വർഷമായി ജയിലിൽ കഴിയുന്ന ഇയാളെ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ചത്. മയക്കുമരുന്നിന് അടിമയായ ഇയാൾ അക്രമകാരിയാണെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന സാജൻ ദിവസങ്ങളായി ചികിത്സയിലായിരുന്നു.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. ചോര വാർന്ന് വീണ സാജനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം സാജൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണം ചെയ്തുവെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് അറിയിച്ചു. വട്ടപ്പാറയിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സാജൻ.
57കാരൻ ഗുരുതരാവസ്ഥയിൽ
കുഞ്ചാലുംമൂട് സ്പെഷ്യൽ സബ് ജയിലിലെ ടോയ്ലെറ്റിലെ പൈപ്പിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നെടുമങ്ങാട് സ്വദേശി ജോസ്‌കുമാർ(57) മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. 2ന് വൈകിട്ട് 7നായിരുന്നു ആത്മഹ്യാശ്രമം. ഉടൻതന്നെ അധികൃതർ ആശുപത്രിയിലെത്തിച്ചു. അപസ്മാര രോഗിയായ പ്രതിക്ക് രണ്ടുതവണ സ്ട്രോക്ക് വന്നുവെന്നും ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണെന്നും ജയിൽ അധികൃതർ പറഞ്ഞു. ജോസ്‌കുമാർ പോക്സോ കേസ് പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |