പാലക്കാട്: ജില്ലയിൽ രണ്ട് സ്ഥലങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗല്ലയെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ലക്കിടി പേരൂർ, അലനല്ലൂർ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞയാഴ്ച ഭക്ഷ്യ വിഷബാധയേറ്റ് രണ്ടുപേർ ചികിത്സ തേടിയിരുന്നു. ഇവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. നിലവിൽ ഇരുവരും ഷിഗല്ല മുക്തരാണ്. ജില്ലയിൽ ഷിഗല്ലയ്ക്ക് എതിരെ ഡി.എം.ഒ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തംകലർന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങൾ. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ട് മുതൽ ഏഴ് ദിവസംവരെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. കുറച്ച് ബാക്ടീരിയകൾ മാത്രം മതി രോഗം പിടിപെടാൻ. അണുബാധ വളരെ പെട്ടെന്നാകും പകരുന്നതെന്ന് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.
ഇത് വളരെ സാധാരണമായ അണുബാധയല്ല. ടൈഫോയ്ഡ്, കോളറ തുടങ്ങിയ അണുബാധകൾ നമ്മൾ സാധാരണയായി കാണുന്നത് മലിനമായ ഭക്ഷണങ്ങൾ മൂലമാണ്. ഒരുപക്ഷേ ആശുപത്രിയിൽ വയറിളക്കം ബാധിക്കുന്ന 100 കേസുകളിൽ ഒരാൾ ഷിഗെല്ലോസിസ് ആയിരിക്കാമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ശ്രദ്ധിക്കേണ്ടത്
പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം മൂടിവയ്ക്കുക.
പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക.
രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
രോഗലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കഴിക്കുക.
കുടിവെള്ളസ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |