ബാലുശ്ശേരി: പുത്തൂർവട്ടത്ത് വൻ തീപിടിത്തം. ഫർണിച്ചർ കടയും ടയർ കടയും കത്തിനശിച്ചു. പെട്രോൾ പമ്പിന് സമീപം പഴയ ടയറുകൾ എടുക്കുന്ന കടയും, ഫർണിച്ചർ നിർമാണ കടയുമാണ് പൂർണമായും കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ നാലര മണിയോടെയാണ് സംഭവം.
മാണിയോട്ട് പ്രതാപന്റെ ഫർണിച്ചർ കടയും മണിയമ്പലത്ത് സുഭാഷിന്റെ ടയർ കടയുമാണ് കത്തിനശിച്ചത്.
പാടമ്പത്ത് രാജന്റെ ഉടമസ്ഥതയിലുള്ളതാണ് കടകൾ. ഫർണിച്ചർ കടയിൽ 25 ലക്ഷം രൂപയുടെ മരങ്ങളും ടയർ കടയിൽ 15 ലക്ഷത്തിന്റെ നഷ്ടവും കണക്കാക്കുന്നു. തൊട്ടടുത്ത ശശിയുടെ ഫർണിച്ചർ കടയിൽ വയറിംഗ് കത്തിനശിച്ചു. സമീപ വാസിയായ വീട്ടമ്മയാണ് ഫർണിച്ചർ കടയിൽ നിന്നും തീ കത്തുന്നത് കണ്ടത്. ഉടൻ പൊലീസിനേയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്, നരിക്കുനി, പേരാമ്പ്ര, കൊയിലാണ്ടി, യൂണിറ്റുകളിൽ നിന്നും എത്തിയ എട്ടോളം യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും പൊലീസും മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.
വീട് നിർമാണത്തിനും മറ്റുമുള്ള നിരവധി മര ഉരുപ്പടികളും ഫർണിച്ചറുകളും പൂർണമായും കത്തി നശിച്ചു. കയറ്റിയയക്കാൻ ശേഖരിച്ച പഴയ ടയറുകൾക്കാണ് തീ പിടിച്ചത്. ടയർ കത്തിയതോടെ രൂക്ഷഗന്ധവും പുകയും പ്രദേശത്താകെ നിറഞ്ഞുനിന്നു. തീയണയ്ക്കുന്നത് ഏറെ ശ്രമകരമായി. പ്രദേശത്തെ വീടുകളിൽ നിന്നും ആളുകളെ മാറ്റി. മണിക്കൂറുകളോളം റോഡ് ഗതാഗതം തടസപ്പെട്ടു. അടുത്തുതന്നെ പെട്രോൾ പമ്പുള്ളതും നാട്ടുകാരിൽ ഭീതിപരത്തി.
മൂന്നുമാസം മുമ്പ് ഈ പ്രദേശത്തെ മുണ്ട്യാടിച്ചാലിൽ ശിവന്റെ ഫർണിച്ചർ നിർമാണ സ്ഥാപനത്തിനും തീപിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |