സ്ത്രീകൾക്ക് ഇനി പ്രവേശനമില്ല
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മൂന്നാംഘട്ടമെന്നറിയപ്പെടുന്ന മകം നാളായ ഇന്നലെ ഉച്ചവരെ ചടങ്ങുകളെല്ലാം സാധാരണമട്ടിലാണ് നടന്നത്.തുടർന്ന് ഉത്സവാരംഭം മുതലുള്ള അനുഷ്ഠാന കർമ്മങ്ങളിൽ മാറ്റം വന്നു. ഉച്ചശീവേലിക്ക് ശേഷം തിടമ്പെഴുന്നള്ളിച്ചിരുന്ന ആനകളും ശീവേലിക്ക് മാറ്റുകൂട്ടിയിരുന്ന വിശേഷ വാദ്യങ്ങളും വിടവാങ്ങി. ഇന്നലെ മകം നാളിലെ ഉച്ചശീവേലി പൂർത്തിയാകുന്നതിന് മുമ്പേ സ്ത്രീകളും അക്കരെ സന്നിധാനത്തുനിന്ന് ബാവലിപ്പുഴയുടെ ഇക്കരേക്ക് മടങ്ങി.ഇതോടെ സ്ത്രീകളുടെ ഈ വർഷത്തെ ദർശന കാലം ഇന്നലെ ഉച്ചയോടെ അവസാനിച്ചു.
ശീവേലി കഴിഞ്ഞ് തിടമ്പിറക്കിയ ശേഷം ആനകൾ പെരുമാളെ വണങ്ങി. തിരുവഞ്ചിറയിലെ പ്രദക്ഷിണ വഴിയിൽ വച്ച്
ക്ഷേത്രം ഭാരവാഹികൾ ആനകൾക്ക് മധുരവും പഴങ്ങളും നൽകി ആനകളെയാത്രയാക്കി. കാര്യക്കാരും ഭക്തജനങ്ങളും നേദ്യച്ചോറ് ഉരുളകളാക്കി ആനകൾക്ക് നൽകി. പടിഞ്ഞാറെ നടയിൽ നമസ്‌കരിച്ച ശേഷം ആനകൾ പിറകോട്ട് നടന്ന് അക്കരെ സന്നിധിയിൽ നിന്ന് ഇക്കരേക്ക് കടന്നു.
മുഴക്കുന്നിലെ നല്ലൂരിൽ നിന്ന് നല്ലൂരാൻ സ്ഥാനികന്റെ നേതൃത്വത്തിൽ പൂജകൾക്കുള്ള മൺകലങ്ങൾ കൊട്ടിയൂരിലെത്തിച്ചു. കൊട്ടിയൂരിലെ ഗണപതിപ്പുറത്ത് വിശ്രമിച്ച സ്ഥാനികർ സന്നിധാനവും പരിസര പ്രദേശങ്ങളും അന്ധകാരത്തിലായപ്പോൾ സന്നിധാനത്തിലെത്തി തിരുവഞ്ചിറയിൽ മൂന്നുതവണ വലംവെച്ച് കലങ്ങൾ സമർപ്പിച്ചു.രാത്രിയിൽ അക്കരെ ക്ഷേത്രത്തിലെ ദീപങ്ങളണച്ച് കലങ്ങൾ ഉപയോഗിച്ചുള്ള ഗൂഢപൂജകൾ ആരംഭിച്ചു. വറ്റടി നാളിൽ സ്വയംഭൂവിനെ ആവരണം ചെയ്യാനുള്ള അഷ്ടബന്ധവും ഇന്നലെ മുതൽ തയ്യാറാക്കാനും തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |