തൃശൂർ: വോട്ടിനായി മതതീവ്രവാദ പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുകയാണെന്ന ആരോപണവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ കത്തോലിക്കാസഭ. മതവിദ്വേഷ പ്രസംഗം നടത്തി വിവാദം സൃഷ്ടിച്ച പി.സി.ജോർജിനെ പരോക്ഷമായി പിന്തുണച്ചുമാണ് ജൂൺ ലക്കത്തിലെ കത്തോലിക്ക സഭയിൽ മുഖ്യവാർത്ത പ്രത്യക്ഷപ്പെട്ടത്. തീവ്രഅപകടം എന്ന തലക്കെട്ടിലാണ് വാർത്ത. പരാമർശങ്ങൾ ഇങ്ങനെ... തീവ്രവാദ പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നവർക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് വ്യഗ്രത. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ് കൊടുത്തത്. മതരാഷ്ട്രീയ തീവ്രവാദ ശക്തികൾ സംഘടിതമായി കൊലവിളി നടത്തുമ്പോൾ രാഷ്ട്രീയ കക്ഷികൾ പുലർത്തിയ നിശബ്ദത അവരുടെ നിക്ഷ്പക്ഷതയിൽ സംശയം ബലപ്പെടുത്തുന്നു. ഭാരതത്തിന്റെ ബഹുസ്വരതക്കും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും അഖണ്ഡതയ്ക്കുമെല്ലാം ഭീഷണിയാവുന്നവരെ മുളയിലേ നുള്ളേണ്ടതാണ്. അവയ്‌ക്കെല്ലാം പച്ചക്കൊടി കാണിക്കുന്നതും വോട്ടിനായി കണ്ടില്ലെന്ന് നടിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. നാളെയുടെ വാഗ്ദാനങ്ങളായി കണക്കാക്കുന്ന കുട്ടികളെ പോലും സാമുദായിക സ്പർധ പരിശീലിപ്പിക്കുന്നതും അവരുടെ ഇളം നാവുകളിൽ നിന്നും കൊലവിളി ഉയർത്തുന്നതും ലോകം കേട്ടുവെന്നും കത്തോലിക്കാസഭ മുന്നറിയിപ്പ് നൽകുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |