തിരുവനന്തപുരം: സാമൂഹ്യ പരിഷ്‌കർത്താവും ഇന്ത്യൻ ഭരണഘടനയുടെ ശില്പികളിലൊരാളുമായിരുന്ന ആനി മസ്ക്രീന്റെ ജന്മദിനത്തിൽ അവരുടെ പ്രതിമയിൽ ശുചീകരണത്തൊഴിലാളികളെക്കൊണ്ട് ഹാരാർപ്പണം നടത്തി അവഹേളിച്ച മേയർ മാപ്പ് പറയണമെന്ന് ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, കെ.എൽ.സി.ഡബ്ളിയു.എ സംസ്ഥാന പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസീസ്, കെ.എൽ.സി.എ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കിൾ എന്നിവർ ആവശ്യപ്പെട്ടു.
ആനി മസ്ക്രീൻ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ വഴുതക്കാടുള്ള ആനിമസ്ക്രിൻ പ്രതിമയിൽ കഴിഞ്ഞ ദിവസം പുഷ്പാർച്ചനയ്ക്കായി തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ, കെ.ആർ.എൽ.സി.സി ഭാരവാഹികൾ അൽമായ - സമുദായ നേതാക്കൾ, വൈദികർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ എത്തിയപ്പോഴാണ് നേരത്തെ അറിയിച്ചിരുന്നതിന് വിരുദ്ധമായി മേയർ ആര്യാ രാജേന്ദ്രന് പകരം കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. മേയർ നടത്തേണ്ട പ്രധാനപ്പെട്ട ചടങ്ങ് ജീവനക്കാരെ കൊണ്ട് നടത്തിയതിനെതിരെയാണ് പ്രതിഷേധം. ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് വുമൻസ് അസോസിയേഷനും, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |