തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം ഒന്നാം റീച്ചിന്റെ 19(1) നോട്ടിഫിക്കേഷനും രണ്ടാം റീച്ചിന്റെ പുനരധിവാസത്തിനായുള്ള കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്തിന്റെ 11(1)നോട്ടിഫിക്കേഷനും ജൂലായ് മാസത്തിൽ പ്രസിദ്ധീകരിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലാണ് തീരുമാനം. ശാസ്തമംഗലം മുതൽ മണ്ണറക്കോണം വരെയുള്ള ഒന്നാം റീച്ചിലെ സർവേ നടപടികൾ അവസാന ഘട്ടത്തിലാണ്. ചമയങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചു. വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവരശേഖരണം അന്തിക ഘട്ടത്തിലാണ്. ഒഴിപ്പിക്കപ്പെടുന്ന വ്യാപാര സ്ഥാപനങ്ങളുടെ പുനരധിവാസത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്ലാൻ തയ്യാറാക്കുന്നതിനായുള്ള താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനിച്ചു. ജംഗ്ഷൻ വികസനവും അനുബന്ധ റോഡുകളുടെ വികസനവും കെ.ആർ.എഫ്.ബിയാണ് നിർവഹിക്കുന്നത്. പുനരധിവാസ പദ്ധതിയുടെ എസ്.പി.വിയായി നിശ്ചയിച്ചിട്ടുള്ളത് ട്രിഡയെയാണ്. 341.79 കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കലും നിർമ്മാണ പ്രവൃത്തികളും ഈ വർഷം അവസാനത്തോടെ ആരംഭിക്കാനാകുമെന്ന് അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു. അവലോകനയോഗത്തിൽ ട്രിഡ സെക്രട്ടറി എൽ.എസ്. ദീപ, കെ.ആർ.എഫ്.ബി എക്സിക്യുട്ടീവ് എൻജിനിയർ ജീജാ ഭായി, കിഫ്ബി എൽ.എ സ്‌പെഷ്യൽ തഹസിൽദാർ ഷീജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |