തിരുവനന്തപുരം: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ജൂലായ് 15 മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസം പ്രത്യേക ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനായി വിളിച്ചു ചേർത്ത ജില്ലാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫയലുകൾ യഥാസമയം തീർപ്പാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഫയലുകൾ തീർപ്പാക്കുന്നത് അനിശ്ചിതമായി നീളുന്നത് അനുവദിക്കില്ല. ഫയലുകൾ അനാവശ്യമായി വൈകിപ്പിക്കുന്നതും തീരുമാനമെടുക്കാതെ തടഞ്ഞുവയ്‌ക്കുന്നതും ഒഴിവാക്കണം. ഫയൽ തീർപ്പാക്കാൻ ആവശ്യമെങ്കിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിന് മുകളിലുള്ള ഫയലുകളാണ് ആദ്യഘട്ടത്തിൽ തീർപ്പാക്കുന്നത്.
ഒരു വർഷത്തിൽ കൂടുതൽ കാലപരിധിയുള്ള ഫയലുകളിൽ കോടതിയുടെ ഇടപെടലുകളില്ലാത്ത എല്ലാ ഫയലുകളും തീർപ്പാക്കുകയാണ് ലക്ഷ്യം. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ജില്ലാതല നോഡൽ ഏജൻസിയായി ജില്ലാ പ്ലാനിംഗ് ഓഫീസ് പ്രവർത്തിക്കും.
ഓരോ 15 ദിവസത്തിലും അവലോകനയോഗം ചേരും. ഓരോ വകുപ്പുകളും ഫയൽ തീർപ്പാക്കൽ സംബന്ധിച്ച പ്രത്യേകം ആക്ഷൻ പ്ലാനുകൾ തയ്യാറാക്കും. ഓരോ ആഴ്ചയിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ പുരോഗതി വിലയിരുത്തും. ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസയുടെ അദ്ധ്യക്ഷതയിൽ സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യ വി.ഗോപിനാഥ്, ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്.ബിജു തുടങ്ങിയവരും വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |