കോട്ടയം. മഴ ശക്തിപ്രാപിച്ച് ടാപ്പിംഗ് തടസപ്പെട്ടതോടെ റബർവില കുതിക്കുന്നു. ആർ.എസ്.എസ് 4 ഇനം റബറിന് കിലോയ്ക്ക് 176 രൂപയാണ് റബർബോർഡ് വില . ഉത്പാദനം കുറഞ്ഞതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാര കേന്ദ്രങ്ങൾ പറയുന്നത്.
വില കുറഞ്ഞുനിന്നപ്പോൾ ചെലവ് കാശ് കിട്ടില്ലെന്ന കണക്കുകൂട്ടലിൽ റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിൽ നിന്ന് പലരും വിട്ടു നിന്നു. ആലിൻ കാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ് പുണ്ണെന്ന ചൊല്ല് അന്വർത്ഥമാക്കി ഇപ്പോൾ റബർ വെട്ടാൻ കഴിയാതെയും ഉയർന്ന വിലയുടെ നേട്ടമുണ്ടാക്കാൻ കഴിയാതെയും വെട്ടിലായി കർഷകർ.
150-160 രൂപയിൽ നിന്ന ഒരു കിലോ റബറിന് 15 രൂപയുടെ വർദ്ധനവാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്. ഡിമാൻഡ് കൂടിയെങ്കിലും ആവശ്യത്തിന് ചരക്കില്ലാത്തതിനാൽ അവധിക്കച്ചവടക്കാർ കിലോയ്ക്ക് 180 രൂപ വരെ വർദ്ധിപ്പിച്ചു. ഇതോടെ ചെറുകിട, വൻകിട ടയർ വ്യാപാരികളും വില ഉയർത്തി കൂടുതൽ ഷീറ്റ് ശേഖരിക്കാൻ വിപണിയിൽ ഇറങ്ങി. റബർ സ്റ്റോക്ക് ചെയ്തിരുന്ന വൻകിടക്കാരാണ് ഉയർന്ന വിലയുടെ നേട്ടം കൊയ്തത്. വിദേശ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും ഉക്രൈൻ യുദ്ധത്തിലെ അനിശ്ചിതത്വവും കാരണം അന്താരാഷ്ട്ര വില ഉയർന്നു നിൽക്കുന്നതിനാൽ ആഭ്യന്തര വില ഇനിയും വർദ്ധിച്ചേക്കും.
വിലയിലെ ഏറ്റക്കുറച്ചിലും സാമ്പത്തിക പ്രതിസന്ധിയും കാരണം ഗ്രാമീണ മേഖലയിലുള്ള ചെറുകിട റബർ വ്യാപാരികൾ റബർ കച്ചവടം അവസാനിപ്പിച്ച് മറ്റു മേഖലകളിലേക്ക് തിരിയുകയാണ്. റബർ ബോർഡ് കണക്കനുസരിച്ച് നിലവിൽ ഇന്ത്യയിൽ 7135 വ്യാപാരികളാണുള്ളത്. 2000ൽ 10512 പേരായിരുന്നു.
ആർ.എസ്.എസ് 4 ന് 176 രൂപ.
ലാറ്റക്സ് 114 രൂപ.
ഒട്ടുപാൽ 129 രൂപ.
റബർകർഷകനായ തോമസ് കുട്ടി പറയുന്നു.
റബർ വില റെക്കോഡിലേക്ക് ഉയർന്നിട്ടും റെയിൽ ഗാർഡ് ഘടിപ്പിച്ച് മഴയത്ത് ടാപ്പിംഗ് നടത്താൻ കഴിവില്ലാത്ത സാധാരണ കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. സ്കൂൾ തുറന്ന സമയമായതിനാൽ പലരും വളരെ ബുദ്ധിമുട്ടുന്നു. സബ്സിഡി ഇനത്തിൽ സർക്കാരിൽ നിന്നുള്ള പണം ഇപ്പോൾ കിട്ടിയിരുന്നെങ്കിൽ വലിയ ആശ്വാസമായേനെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |