ആലുവ: പൊലീസിനെ കമ്പിവടിക്കടിച്ച് പരിക്കേൽപ്പിച്ച മോഷണക്കേസ് പ്രതി അടിവസ്ത്രം മാത്രം ധരിച്ച് അരകിലോമീറ്ററോളം ഓടിയശേഷം സമീപത്തെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറിൽ രക്ഷപ്പെട്ടു. കൂവള്ളൂർ മണിക്കിണർ സ്വദേശി കോതമംഗലം നെല്ലിക്കുഴിയിൽ താമസിക്കുന്ന ഓലിക്കൽവീട്ടിൽ ഫൈസൽ ബഷീറാണ് (24) പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബ്ദുൾ സത്താർ, സി.പി.ഒ മനാഫ് എന്നിവരെ ആക്രമിച്ചശേഷം രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ ഏഴോടെ കുന്നത്തേരി പൈപ്പുലൈൻ റോഡിലാണ് സംഭവം. പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായ ഫൈസൽ കുന്നത്തേരി പരിസരത്തുണ്ടെന്ന സൂചനയെത്തുടർന്നാണ് പൊലീസെത്തിയത്. പെെപ്പുലൈൻ റോഡിലെ ആക്രിക്കടയ്ക്ക് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഈ സമയം ആക്രിക്കടയ്ക്കുമുമ്പിൽ കിടന്ന കമ്പിയെടുത്ത് പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസുമായുണ്ടായ പിടിവലിയിൽ പ്രതിയുടെ ഉടുമുണ്ട് അഴിഞ്ഞെങ്കിലും കാര്യമാക്കാതെ പാടശേഖരത്തിലൂടെ അരകിലോമീറ്ററോളം ഓടി. പിന്നീട് ചില വീടുകളുടെ വേലികളും ചാടിക്കടന്നു. തുടർന്ന് സി.പി.ഐ കുന്നത്തേരി ബ്രാഞ്ച് സെക്രട്ടറി പേക്കുഴിയിൽ സിദ്ദിഖിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറിൽ രക്ഷപ്പെട്ടു. സ്കൂട്ടർ സ്റ്റാർട്ടാക്കുമ്പോൾ സിദ്ദിഖ് ബാത്ത്റൂമിലും വീട്ടുകാർ അടുക്കളയിലുമായിരുന്നു. സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.
തലയിൽ മുറിവേറ്റ എ.എസ്.ഐ സത്താറിനെയും കൈവിരലിൽ പരിക്കേറ്റ സി.പി.ഒ മനാഫിനെയും കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോതമംഗലം മരിയബാറിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് ഫെെസൽ. ആലുവ പൊലീസ് അന്വേഷണമാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |