പാലക്കാട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, കേരഫെഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പച്ചത്തേങ്ങ സംഭരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അനങ്ങനടി സ്വാശ്രയ കർഷക സമിതി സംഭരണ കേന്ദ്രത്തിൽ നടന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി വാണിയംകുളം പഞ്ചായത്തിലെ നാല് കേരകർഷകരിൽ നിന്നും 709 കിലോ പച്ചത്തേങ്ങ സംഭരിച്ചു. സംസ്ഥാനത്ത് പച്ചത്തേങ്ങയടെയും കൊപ്രയുടെയും വില ഇടിയുന്ന സാഹചര്യത്തിലാണ് പച്ചത്തേങ്ങ സംഭരണം പുനഃരാരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്ന് പച്ചത്തേങ്ങ നേരിട്ട് സംഭരിക്കും. തൊണ്ട് കളഞ്ഞ ഉരുളൻ പച്ചത്തേങ്ങ കിലോക്ക് 32 രൂപയാണ് നിലവിലെ സംഭരണ വില. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം. കേരഫെഡിൽ അംഗങ്ങളായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ, കേന്ദ്ര നാളികേര വികസന ബോർഡിന് കീഴിലുള്ള നാളികേര ഉത്പാദക സൊസൈറ്റി ഫെഡറേഷനുകൾ, ഡ്രയർ സൗകര്യമുള്ള മറ്റ് സൊസൈറ്റികൾ തുടങ്ങിയവരിൽ നിന്നും പച്ചത്തേങ്ങകൾ സംഭരിക്കും.
പദ്ധതി പ്രകാരം കർഷകർക്ക് അവരുടെ പഞ്ചായത്ത് പരിധിയിലെ കൃഷിഭവനിൽ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, നികുതി അടച്ച രസിത് എന്നീ രേഖകൾ സഹിതം അപേക്ഷ നൽകാം. കർഷകരുടെ തെങ്ങിന്റെ എണ്ണം കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തും. ഫീൽഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ കർഷകന് കൃഷി ഓഫീസർ സർട്ടിഫിക്കറ്റ് നൽകും. ഒരു തെങ്ങിൽ നിന്ന് ഒരു വർഷം പരമാവധി 50 തേങ്ങയാണ് പച്ചത്തേങ്ങ സംഭരണ പദ്ധതിയിലുൾപ്പെടുത്തി സംഭരിക്കുന്നത്. ഒരു തെങ്ങിൽ നിന്നുള്ള തേങ്ങ ആറ് തവണയായാണ് കർഷകൻ നൽകേണ്ടത്. കർഷകർ ഒരേ സംഭരണ കേന്ദ്രത്തിൽ തന്നെ തേങ്ങകൾ നൽകണം. അലനെല്ലൂർ, കോട്ടോപ്പാടം, വിയ്യകുറുശ്ശി, അഗളി, കാഞ്ഞിരപ്പുഴ, പുതുപ്പരിയാരം, മലമ്പുഴ, വടകരപതി, പെരുമാട്ടി, മുച്ചംകുണ്ട്, കിഴക്കഞ്ചേരി, വാണിയംകുളം, തൃക്കടീരി, കരിമ്പുഴ, കോട്ടായി എന്നിവ ഉൾപ്പടെ 15 സംഭരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.
പച്ചത്തേങ്ങ സംഭരണ പദ്ധതി പരിപാടിയുടെ ഉദ്ഘാടനം പി.മമ്മിക്കുട്ടി എം.എൽ.എ നിർവഹിച്ചു. അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം, ഹസീന വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ, വി.എഫ്.പി.സി.കെ ജില്ലാ മാനേജർ സി.ഹാരിഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പാലക്കാട് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ കെ. കെ സിനിയ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |