കൊച്ചി: പേര് മെട്രോ സിറ്റി. പക്ഷേ ശുചിത്വത്തിൽ അത്ര പോരാ... വർഷങ്ങളായി കൊച്ചിക്കാർ പറയുന്നതാണ് ഇക്കാര്യം. ഇന്നലെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും ഇത് ആവർത്തിക്കുക മാത്രമല്ല, കൊച്ചി കോർപ്പറേഷനെ കടുത്തഭാഷയിൽ വിമർശിക്കുകയും ചെയ്തു. നഗരമാലിന്യ നീക്കത്തിൽ കൊച്ചി കോർപ്പറേഷന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പീയുഷ് ഗോയൽ തുറന്നടിച്ചു. രാവിലെ മറൈൻഡ്രൈവിൽ പ്ലോഗിംഗിന് ശേഷം (പ്രഭാത വ്യായാമത്തിനൊപ്പം ശുചീകരണം) മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ശുചിത്വകാര്യത്തിൽ കൊച്ചിയുടെ ദയനീയത തുറന്നുകാട്ടിയത്.
"വീപ്പനിറഞ്ഞ് റോഡിലാണ് മാലിന്യം കിടക്കുന്നത്. മാലിന്യടാങ്കുകൾ വൃത്തിയാക്കിയിട്ട് മാസങ്ങളായി. ഏഴ് വർഷം മുമ്പ് ദേശീയ ശുചിത്വപട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു കൊച്ചി. ഇപ്പോൾ സ്ഥാനം 324ആണ്. ചുരുങ്ങിയനാളിലാണ് ഈ നിലയിലായത്. സംസ്ഥാന സർക്കാരും കൊച്ചി കോർപ്പറേഷനും വേണ്ട നടപടിയെടുക്കുന്നില്ല" മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ ശുചീകരണ കാര്യത്തിൽ ഏറെ ബോധവത്കരണം നടത്തുന്നുണ്ട്. സ്വച്ഛഭാരത് മിഷനടക്കമുള്ള പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുന്നതുപോലെ പട്ടണങ്ങളേയും വൃത്തിയായി സൂക്ഷിക്കണം. കൊച്ചിയുടെ സൗന്ദര്യവും ശുചിത്വവും വീണ്ടെടുക്കാൻ കൂടുതൽ പങ്കാളിത്തവും പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി മറൈൻ ഡ്രൈവിൽ ശുചീകരണം സംഘടിപ്പിച്ചത്. ക്വീൻസ് വാക്ക്‌വേയുടെ അറ്റത്തുനിന്ന് രണ്ട് കിലോമീറ്റർ ശുചീകരണം നടത്തി. അതേസമയം, കേന്ദ്രമന്ത്രിയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും പ്രതികരിക്കാനില്ലെന്നും കൊച്ചി കോർപ്പറേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |