പന്തളം: ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയിട്ടുള്ള സ്കൂളുകളിൽ പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, നൂൺ മീൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധന നടത്തി. ഉച്ചഭക്ഷണത്തിനുള്ള അരി നന്നായി കഴുകി വൃത്തിയാക്കിയിട്ടാണോ പാചകം ചെയ്യുന്നതെന്നും പച്ചക്കറികൾ ഉപ്പിട്ട വെള്ളത്തിൽ മുക്കിവച്ചതിനു ശേഷം കഴുകി വൃത്തിയാക്കുന്നുണ്ടോയെന്നും പരിശോധിച്ചു. കറിപ്പൊടികൾ, കടുക്, പാക്ക് ചെയ്ത ധാന്യങ്ങൾ, ധാന്യപ്പൊടികൾ തുടങ്ങിയവ കാലാവധി കഴിഞ്ഞതല്ല എന്നിവ ഉറപ്പുവരുത്തി. എല്ലാ സ്കൂളുകളിലെയും ജലപരിശോധന പൂർത്തിയായി വരുന്നു. പാചകത്തൊഴിലാളികളുടെ ഹെൽത്ത് കാർഡും ഉറപ്പാക്കിയിട്ടുണ്ട്. തല മറച്ചും ഏപ്രൺ ധരിച്ചും മാത്രമേ പാചകജോലികളിൽ ഏർപ്പെടാവൂ എന്നും കർശന നിർദ്ദേശം നൽകി.
പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ 34 സ്‌കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, പാചകപ്പുരയുടെയും പരിസരത്തിന്റെയും ശുചിത്വം, പാചകത്തൊഴിലാളികളുടെ ആരോഗ്യ സാക്ഷ്യപത്രം ഇവ പരിശോധനയ്ക്ക് വിധേയമാക്കും. പ്രഥമാദ്ധ്യാപകർക്കും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കിച്ചൻ ഗാർഡൻ യാഥാർത്ഥ്യമാകുന്നതോടെ സ്‌കൂൾ പാചകപ്പുരകളിൽ വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കാൻ കഴിയുമെന്നും വരും ദിവസങ്ങളിലും സന്ദർശനങ്ങൾ ഉണ്ടാകുമെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. പരിശോധനയിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള സൈഫുദീൻ മുസലിയാർ.എം, നൂൺ മീൽ ഓഫീസർ എം.ഷെമീംഖാൻ, ഓഫീസ് സ്റ്റാഫ് സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥത
ചെങ്ങന്നൂർ: സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച അദ്ധ്യാപകർക്ക് അസ്വസ്ഥതയും വയറുവേദനയും ഒരുകുട്ടിക്ക് വയറിളക്കവും അനുഭവപ്പെട്ടു. കല്ലിശേരി സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ നിന്ന് തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ഹെഡ്മിസ്ട്രസ് അറിയിച്ചതനുസരിച്ച് ചെങ്ങന്നൂർ എ.ഇ.ഒ സുരേന്ദ്രൻ പിള്ള കെ. സ്ഥലത്തെത്തി അന്വേഷണം നടത്തി വിദ്യാഭ്യാസ അധികൃതർക്ക് പരാതി നൽകി. ഇതേ തുടർന്ന് സപ്‌ളെ-കോ അസിസ്റ്റന്റ് മാനേജരും ക്വാളിറ്റി കൺട്രോളറും സ്‌കൂളിലെത്തി പരിശോധന നടത്തി. അരിയുടെ സാമ്പിൾ ശേഖരിച്ചു. ഈ അദ്ധ്യയന വർഷം മുതൽ സ്‌കൂളുകളിലേക്ക് വൈറ്റമിനുകൾ കലർത്തിയ ഫോർട്ടിഫൈഡ് അരിയാണ് നൽകുന്നതെന്ന് സപ്‌ളെ-കോ വിഭാഗം അറിയിച്ചു. ഇരുമ്പ് മഗ്‌നീഷ്യം തുടങ്ങിയ വൈറ്റമിനുകൾ ചേർന്ന അരിയുടെ ഭക്ഷണം കഴിച്ചതിനാലായിരിക്കാം വയറുവേദനയും മറ്റും അനുഭവപ്പെട്ടതെന്നാണ് പ്രഥമിക നിഗമനം. ഇതേതുടർന്ന് ഇന്നലെ പുറത്തു നിന്ന് അരി വാങ്ങിയാണ് ഉച്ച ഭക്ഷണം പാകംചെയ്തത്. വയറിളക്കം ഉണ്ടായ കുട്ടിയുടെ വീട്ടിൽ അന്വേഷിച്ചപ്പോൾ ചക്ക കഴിച്ചതാണെന്ന് വീട്ടുകാർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |