നീലേശ്വരം: എഴുന്നൂറു വർഷത്തിലധികം പഴക്കമുള്ള നീലേശ്വരം തെക്കെ കോവിലകം ഏറ്റെടുക്കാൻ താൽപര്യം കാണിച്ച പുരാവസ്തുവകുപ്പിന്റെ അന്തിമതീരുമാനം വൈകുന്നു. പ്രൊഫ.കെ.പി.ജയരാജൻ നഗരസഭ ചെയർമാൻ ആയ ഭരണസമിതിയുടെ കാലത്ത് രണ്ടുതവണയാണ് പുരാവസ്തുവകുപ്പ് വകുപ്പ് മേധാവികൾ കോവിലകം സന്ദർശിച്ച് രാജകുടുംബവുമായി ചർച്ച നടത്തിയത്.എന്നാൽ തുടർനടപടികളില്ലാതെ നീക്കം പാതിവഴിയിലാകുകയായിരുന്നു.
അന്ന് ജില്ലാ കളക്ടർ ആയിരുന്ന ജീവൻ ബാബുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച നടന്നത്. എന്നാൽ പിന്നീട് പിന്നീട് സർക്കാർ നിശ്ചയിച്ച വിലയുടെ പേരിൽ രാജകുടുംബവുമായി ധാരണയിലെത്താതെ പോകുകയായിരുന്നു.
കൊവിഡും ലോക്ക് ഡൗണും വന്നതോടെയാണ് കോവിലകം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള നീക്കം അനിശ്ചിതത്വത്തിലായത്. നിലവിൽ ആവശ്യമായ പരിചരണമില്ലാത്ത അവസ്ഥയിലാണ് വലിയമഠം എന്നുകൂടി അറിയപ്പെടുന്ന തെക്കെകോവിലകം കൊട്ടാരം. നേരത്തെ ലാൻഡ് ട്രൈബ്യുണൽ ഓഫീസ് പ്രവർത്തിച്ചിരുന്ന ഇവിടെ അത്യാവശ്യം ചെറു സിനിമകളുടെ ഷൂട്ടിംഗ് നടക്കുമ്പോൾ മാത്രമാണ് ആളനക്കമുണ്ടാകുന്നത്.
തൃപ്പണിത്തുറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൾച്ചറൽ ഹെറിറ്റേജ് സെന്റർ റീജിണൽ ഓഫീസർ രജികുമാർ നാലു തവണ ഈ കൊട്ടാരം സന്ദർശിച്ചിരുന്നു. സന്ദർശനത്തിനിടയിൽ മാർക്കറ്റ് വിലയുടെ 150 ശതമാനം നൽകാമെന്ന നിർദ്ദേശമാണ് രാജവംശത്തിന് നൽകിയത്.ഇതിന് പുറമെ കെട്ടിടത്തിന് വേറെ വില നൽകാനുള്ള സന്നദ്ധതയും അറിയിച്ചിരുന്നു.എൺപത് സെന്റോളം വിസ്തൃതിയാണ് കോവിലകത്തിനുള്ളത്.
ചരിത്രം സൂക്ഷിക്കാൻ
മഹാശിലാകാലം തൊട്ട് രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക,നാടോടിവിജ്ഞാനസംബന്ധമായ ഒട്ടേറെ പ്രത്യേകതകളുള്ള നീലേശ്വരത്തിന്റെ ചരിത്രം വരുംതലമുറക്ക് കൂടി പകർന്നുനൽകുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം അടക്കം ഒരുക്കി കോവിലകം സജ്ജമാക്കാൻ നഗരസഭ പുരാവസ്തുവകുപ്പിൽ സമ്മർദ്ദം ചെലുത്തിയിരുന്നത്. പരേതനായ സി.കൃഷ്ണൻ നായർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കേയാണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവന്നത്.
നീലേശ്വരം കൊട്ടാരം
നാല് താവഴികളാണ് നീലേശ്വരം രാജവംശത്തിനുള്ളത്. തെക്കേകോവിലകം, വടക്കേ കോ വിലകം, കിണാവൂർ കോവിലകം, കക്കാട്ട് കോവിലകം എന്നിവയാണിവ. ഇതിൽ വലിയമഠമെന്ന തെക്കെ കോവിലകത്തിനായിരുന്നു അധികാരം. തെക്കെ കോവിലകത്തിലെ മൂത്തയാളാണ് നീലേശ്വരം രാജാവാകുന്നത്.ഇവരുടെ അധീനതയിലാണ് തളിയിൽ ശിവക്ഷേത്രം പടിഞ്ഞാറ്റംകൊഴുവൽ കോട്ടം ക്ഷേത്രം, പനത്തടി പെരുതടി ക്ഷേത്രം, രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |