കൊല്ലം: ആഴക്കടൽ മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കി ട്രോളിംഗ് നിരോധനം നാളെ അർദ്ധരാത്രി നിലവിൽ വരും. 12 നോട്ടിക്കൽ മൈൽ അകലെ വരെ ജൂലായ് 31 വരെ 52 ദിവസം യന്ത്രവത്കൃത ബോട്ടുകൾക്കാണ് നിരോധനം. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്ര സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇപ്പോൾ നിലവിലുണ്ട്.
നാളെ വൈകിട്ടോടെ തന്നെ ജില്ലയിലെ യന്ത്രവത്കൃത ബോട്ടുകൾ തീരങ്ങളിൽ നങ്കൂരമിടും. ശക്തികുളങ്ങരയിലെ ബോട്ടുകൾ നീണ്ടകര പാലത്തിനപ്പുറം അഷ്ടമുടിക്കായലിന്റെ തീരങ്ങളിൽ അടുപ്പിക്കും. രാത്രി 12 മണിയോടെ ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ നീണ്ടകര പാലത്തിന് സമാന്തരമായി ചങ്ങല കെട്ടും. ജൂലായ് 31ന് രാത്രി മാത്രമേ ചങ്ങല അഴിക്കു. 31ന് ഉച്ചയോടെ ബോട്ടുകൾക്ക് പാലം കടക്കാൻ അനുമതി നൽകണമെന്ന് ബോട്ടുടമകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചിട്ടില്ല. ജില്ലയിൽ ഏകദേശം നൂറോളം യാനങ്ങളാകും നിരോധനത്തിന്റെ ഭാഗമായി തീരത്ത് അടുപ്പിക്കുക. ശക്തികുളങ്ങരയിലും അഴീക്കലിലുമാണ് നിയന്ത്രണം ബാധമായ ബോട്ടുകളുള്ളത്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. അതുകൊണ്ടുതന്നെ, പരമ്പരാഗത വള്ളക്കാർക്ക് ട്രോളിംഗ് നിരോധനാളുകൾ ആശ്വാസകാലമാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളായി കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നതിനാൽ വള്ളങ്ങൾക്ക് കൂട്ടത്തോടെ കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങളില്ല.
നിരീക്ഷണം ശക്തം
നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും കടലിൽ പട്രോളിംഗ് നടത്തും. നീണ്ടകരയിലും തങ്കശ്ശേരിയിലും അഴീക്കലിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകളും ഉണ്ടാകും.
ഇത്തവണ കാലവർഷം കൂടുതൽ ശക്തമായിരിക്കുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജീവൻ രക്ഷാ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ച് ബോട്ടുകൾ കടലിൽ പോയതായി കണ്ടെത്തിയാൽ രണ്ടര ലക്ഷം രൂപ പിഴ ചുമത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |