നടിയെന്നതിലുപരി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് സീമ ജി നായർ. രാവിലെ തൊട്ട് സഹായം അഭ്യർത്ഥിച്ച് ആളുകളുടെ വിളികളാണ് നടിയെ തേടിയെത്തുന്നത്. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.
അമ്മയിൽ നിന്നാണ് ചാരിറ്റി പ്രവർത്തനങ്ങൾ തനിക്ക് കിട്ടിയതെന്ന് സീമ ജി നായർ പറയുന്നു. " അമ്മ നാടക നടിയായിരുന്നു, ഭയങ്കര മനുഷ്യ സ്‌നേഹിയും. അറുപതും എഴുപതും നൂറും രൂപയായിരുന്നു അക്കാലത്ത് കിട്ടിക്കൊണ്ടിരുന്നത്. ആ പൈസയും നാട്ടുകാരോട് കുറച്ച് പൈസ കൂടി കടം വാങ്ങിയിട്ട് അളുകളെ സഹായിക്കലായിരുന്നു അമ്മ ചെയ്തുകൊണ്ടിരുന്നത്. അമ്മയുടെ സ്വഭാവം ഏറ്റവും കിട്ടിയിരിക്കുന്നത് എനിക്കാണ്.
എന്റെ ലൈഫുമായി അടുത്തുനിൽക്കുന്നവർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അത് എന്റെ പ്രശ്നമായിട്ടാണ് ഞാൻ കാണാറ്. അതാണ് എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രശ്നം" സീമ ജി നായർ വ്യക്തമാക്കി.
അന്തരിച്ച നടി ശരണ്യയുടെ വലിയൊരു ചിത്രമാണ് സീമ ജി നായരുടെ വീട്ടിലെത്തിയ അവതാരകയായ എലീന പടിക്കൽ ആദ്യം കണ്ടത്. ശരണ്യയുടെ ചികിത്സാ സമയത്ത് ഒരു സഹോദരിയെപ്പോലെയോ അമ്മയെപ്പോലെയോ കൂടെ നിന്നയാളാണ് സീമ. ഇരുവരും തമ്മിൽ അത്രയേറെ ബന്ധമായിരുന്നു.
പരിപാടിക്കിടെ ശരണ്യയെക്കുറിച്ച് സീമ ജി നായർ വികാരഭരിതയായി. ശരണ്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ചും നടി പ്രതികരിച്ചു. 'അവൾ പോയിട്ട് പതിനാറ് ദിവസം ഞാൻ ആ വീട്ടിൽ നിന്നു, എന്റെ എല്ലാം മാറ്റിവച്ച്... എന്റെയൊരു കടമയായിട്ട് ഞാൻ അതിനെ കണ്ടു.
ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് അവളുടെ ആത്മാവിന് വേണ്ടി എല്ലാം ചെയ്തിട്ടാ ഞാൻ പോന്നത്. അന്ന് ഈ ഫോട്ടോ അവിടെയുണ്ടായിരുന്നു. ഫ്രെയിമിന് ചെറിയ കുഴപ്പമുണ്ടായിരുന്നു. ഞാൻ ചേച്ചിയുടെയടുത്ത് പറഞ്ഞു ഈ ഫോട്ടോ കൊണ്ടുപോകുകയാണെന്ന്. ഫ്രെയിമൊക്കെ ശരിയാക്കി ഇവിടെവച്ചു.
മലയാള സിനിമാ രംഗത്തുള്ള ഒട്ടുമിക്കവർക്കും ഞാൻ ചാരിറ്റി ചെയ്യുന്നതറിയാം. ശരണ്യയുടെ പ്രശ്നങ്ങൾ വന്ന സമയത്താണ് പുറംലോകത്തുള്ളവർ അറിഞ്ഞതെന്ന് മാത്രം. ചില വിവാദങ്ങളുമുണ്ടായി. എല്ലാവരും വിചാരിക്കുന്നൊരു കാര്യമുണ്ട് സിനിമാലോകത്തുള്ളവർ എടുത്താൽ പൊങ്ങാത്ത സ്വത്തുള്ളവരാണെന്ന്. ശരണ്യയുടെ സാമ്പത്തിക സ്ഥിതിയറിഞ്ഞ് കൂടെ നിന്നു. കുറേപ്പേർ സഹായിച്ചിട്ടുണ്ട്'.-നടി പറഞ്ഞു.
പരിപാടിക്കിടെ ആശുപത്രിയിൽ ഒരാളെ കാണാനും സീമ ജി നായർ പോകുന്നുണ്ട്. കൂടാതെ കൈ നിറയെ മധുര പലഹാരങ്ങളുമായി ചിലരെ കാണാൻ പോകുന്നതും വീഡിയോയിൽ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |