കൊച്ചി: ബസുകൾക്ക് വേഗത നിയന്ത്രണം വേണം...ബസുകളും ഓട്ടോകളും ഹോൺ മുഴക്കരുത്... മറ്റു വാഹനങ്ങളേ ഓവർടേക്ക് ചെയ്യാതെ ഇടതുവശത്തുകൂടി മാത്രം ഓടണം... ഇതു പറഞ്ഞത് ഹൈക്കോടതിയാണ്.
വിധി വന്ന് പത്ത് ദിവസമാകുമ്പോഴും കൊച്ചി നഗരത്തിലെ വാഹനങ്ങളുടെ ഓട്ടപ്പാച്ചിലിനും നിയമ ലംഘനങ്ങൾക്കും കുറവില്ല. ബസുകളും ഓട്ടോറിക്ഷകളുമെല്ലാം യഥേഷ്ടം ഹോൺ മുഴക്കുന്നുണ്ട്. ഒരു നിയന്ത്രണവുമില്ലാത്ത ഓട്ടപ്പാച്ചിലിനും കുറവില്ല.
ഇടതും വലതുമൊന്നും നോക്കാതെയുള്ള ഓവർടേക്കിംഗ് പഴയതിനേക്കാൾ ഗംഭീരം. കുരുക്കിൽ നിരയായി കിടക്കുന്ന രണ്ടു ബസുകളെ ഒന്നിച്ച് മറികടക്കുന്ന വിരുതന്മാരുമുണ്ട് ഇക്കൂട്ടത്തിൽ. റോഡ് നിയമങ്ങളൊന്നും ബാധകമേയല്ലെന്ന തരത്തിൽ റോഡിന്റെ നടുക്ക് ബസുകൾ നിറുത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നവരും നിരത്തിലുണ്ട്.
പൊലീസ് നഗരമദ്ധ്യത്തിൽ നടത്തുന്ന പരിശോധനകൾക്ക് മുന്നിൽ അബദ്ധത്തിൽ വന്നുപെടുന്ന വിരുതന്മാർ രക്ഷപ്പെടാൻ നടത്തുന്ന പരാക്രമങ്ങളാണ് രസകരം. പൊലീസ് പരിശോധന കടന്ന് അൽപ്പദൂരം മുന്നോട്ടെത്തിയാൽ പഴയതിലും വേഗത്തിലാകും കാര്യങ്ങൾ.
കാക്കയിടാതെ ബസോടിച്ചെത്തിയവരെ റോഡിൽ പൊലീസ് തടഞ്ഞപ്പോൾ ന്യായീകരണങ്ങളേറെ.
കാക്കിയെവിടെയെന്ന ചോദ്യത്തിനുള്ള ഡ്രൈവർമാരുടെ മറുപടികളാണ് ബഹുകേമം.. അത് സീറ്റിലുണ്ട്, അലക്കാനിട്ടേക്കുവാ...അങ്ങനെയങ്ങനെ.. പൊലീസുകാരുടെ ശകാരവും മറ്റും കേട്ടാലും പലരും കാക്കിയിടാൻ കൂട്ടാക്കില്ല.
മൂന്ന് ദിവസം 20ലേറെ കേസ്
കൊച്ചി നഗരത്തിൽ മാത്രം കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 20ലേറെ കേസാണ് ഓവർടേക്കിംഗ്, യൂണിഫോം, ഓവർ സ്പീഡ് എന്നിവയ്ക്ക് ബസുകൾക്കും ഓട്ടോകൾക്കുമെതിരായി എടുത്തിട്ടുള്ളത്.
ബോധവത്കരണം
ഈ ആഴ്ച കൂടി
വിഷയത്തിൽ നഗരത്തിലെത്തുന്ന എല്ലാ വാഹനങ്ങൾക്കും ഈ ആഴ്ചകൂടി ബോധവത്കരണം നടത്തും. അടുത്തയാഴ്ച മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിലും പരിശോധന തുടരും. കർശന നടപടികൾ സ്വീകരിക്കും.
പി.എം. ഷബീർ
ആർ.ടി.ഒ എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |