ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമാധാന അന്തരീക്ഷത്തെ തകർക്കുന്നതും ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്നും ഏഷ്യപസഫിക് മേഖലയുടെ ചുമതലയുള്ള യു.എസ്. ആർമി കമാൻഡിംഗ് ജനറൽ ചാൾസ് എ. ഫ്‌ളൈയിൻ പറഞ്ഞു. ഇന്ത്യാ സന്ദർശനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഡാക്ക് അതിർത്തിയിൽ ചൈന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് അയൽരാജ്യത്തിനെതിരായ നീക്കത്തിനുദാഹരണമാണ്. ഇത് എന്തിനെന്ന ചോദ്യവും സ്വാഭാവികമായി ഉയരുന്നു. ചൈനയുടെ ഗൂഢമായ പ്രവൃത്തികൾ അതിർത്തിയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾ ആശങ്കാജനകവും മര്യാദകൾക്ക് യോജിച്ചതുമല്ല. ഇത് അവരുടെ സ്ഥിരം സ്വഭാവമാണെന്നും ജനറൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയും യു.എസും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി അടുത്ത ഒക്‌ടോബറിൽ ഹിമാലയത്തിൽ 9000-10000 അടി ഉയരത്തിൽ 'യുദ്ധ അഭ്യാസ്' സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഇന്ത്യൻ സേന യു.എസിലെ അലാസ്‌കയിൽ അതിശൈത്യത്തിലെ യുദ്ധ അഭ്യാസ പരിപാടിയിലും പങ്കെടുക്കും. ഉയർന്ന പ്രദേശങ്ങളിലെ യുദ്ധത്തിൽ മികവു നേടുന്നതിന്റെ ഭാഗമായുള്ള പരിശീലനം ഇരു സേനയ്ക്കും പ്രയോജനപ്പെടുമെന്നും ജനറൽ ഫ്‌ളൈൻസ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ പാംഗോങ് തടാകത്തിന് കുറുകെ ചൈനീസ് അതിർത്തിയിൽ രണ്ടാമതൊരു പാലം നിർമ്മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ ഹിമാലയൻ അതിർത്തിയിലുടനീളം ചൈന എയർഫീൽഡുകളും റോഡ് അടിസ്ഥാന സൗകര്യങ്ങളും ഗണ്യമായി നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്തതും ഇന്ത്യയ്ക്ക് ഭീഷണിയാണ്.
ഇന്ത്യയുമായി ഒരു ഡസനിലധികം തവണ കമാൻഡർതല ചർച്ചകൾ നടത്തിയിട്ടും, ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് ചൈന പിന്മാറിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |