തൃശൂർ : ചികിത്സ തേടിയെത്തുന്നവരെ നെട്ടോട്ടമോടിക്കുക വിനോദമാണെന്ന് തോന്നും മെഡിക്കൽ കോളേജിലെ ക്രമീകരണം കാണുമ്പോൾ. ദിനംപ്രതി പുതിയ രോഗികളും പഴയ രോഗികളും അത്യാഹിത വിഭാഗത്തിലും അടക്കം മൂവായിരത്തിലേറെ പേരാണെത്തുന്നത്. അത്യാഹിത വിഭാഗത്തിലെത്തുന്നവരൊഴിച്ച് ബാക്കിയുള്ളയിടത്ത് ഡോക്ടർമാരെ കാണണമെങ്കിൽ കടമ്പകളേറെയാണ്.
പുതിയ രോഗികൾക്ക് ഒ.പി ടിക്കറ്റ് എടുക്കുന്നതിന് പുറത്ത് സജ്ജീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്ന് ടോക്കൺ കിട്ടി പുറത്ത് കടക്കണമെങ്കിൽ ഉച്ച വരെയെങ്കിലും കാക്കണം. തുടർന്ന് ഓടിക്കിതച്ച് ഡോക്ടർമാരുടെ അടുത്തെത്തിയാൽ ചിലപ്പോൾ കാണാനും സാധിക്കാത്ത സ്ഥിതിയാണ്. ആയിരത്തിലധികം പുതിയ രോഗികളാണ് ദിവസവുമെത്തുന്നത്.
ഇവർക്ക് ഒ.പി ടിക്കറ്റ് എടുക്കാനുള്ളത് രണ്ട് കൗണ്ടർ മാത്രം.
ഒ.പി ടിക്കറ്റ് നൽകാൻ കൂടുതൽ കൗണ്ടർ വേണമെന്ന ആവശ്യം അധികൃതർ ചെവി കൊണ്ടിട്ടില്ല. ചികിത്സ തേടിയെത്തുന്നവർക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഏർപ്പെടുത്താനാകുന്നില്ലായെന്നതാണ് പ്രധാന ആക്ഷേപം. എച്ച്.ഡി.എസ് കരാറുകാരൻ വരുത്തിയ കുടിശികയെ തുടർന്ന് കാന്റീൻ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. ഇന്ത്യൻ കോഫി ഹൗസ് മാത്രമാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനവും കാര്യക്ഷമമല്ല.
കാർഡ് പുതുക്കാനും ദുരിതം
പഴയ രോഗികൾക്ക് ഡോക്ടറെ കാണാൻ വീണ്ടും ഒ.പി കാർഡ് പുതുക്കിയാലേ സാധിക്കൂ. ഇതിനായി രണ്ടായിരത്തോളം പേരെത്തുന്നുണ്ട്. പുലർച്ചെ മുതൽ ഇതിനായി ആളുകൾ മെഡിക്കൽ കോളേജിലെത്തി കാത്തിരിക്കണം. പല ഒ.പികളും ആഴ്ചകളിൽ ഒന്നും രണ്ടും ദിവസത്തിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. അതാത് വിഭാഗങ്ങൾക്ക് അടുത്ത് പ്രത്യേക കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ ഒന്നും നേരെ ചൊവ്വേ പ്രവർത്തിക്കാത്തതിനാൽ എല്ലാവരെയും ഒരേ സ്ഥലത്ത് നിറുത്തി നട്ടം തിരിക്കുകയാണ്.
രോഗികൾ ഡോക്ടറെ കണ്ട ശേഷം മറ്റൊരു സ്ഥലത്തേക്ക് റഫർ ചെയ്താൽ വീണ്ടും താഴെയെത്തി ഒ.പി ടിക്കറ്റ് എടുക്കേണ്ട സ്ഥിതിയാണ്. ഇതിന് പരിഹാരമായി അതാത് ബ്ലോക്കുകളിൽ സംവിധാനം ഏർപ്പെടുത്തിയാൽ ആശ്വാസമാകുമെന്നാണ് രോഗികൾ പറയുന്നത്.
പണമടക്കാൻ വരി നിൽക്കണം കുടുസു മുറിക്ക് മുന്നിൽ
വിശാലമായ അഞ്ച് കൗണ്ടറുകൾ ഉണ്ടായിട്ടും പണമടക്കുന്നതിന് കുടുസു മുറിക്കടുത്ത് വരി നിൽക്കേണ്ട ദയനീയ സ്ഥിതിയാണ്. പ്രധാന ബ്ലോക്കിന്റെ വലതു വശത്ത് അഞ്ച് കൗണ്ടർ ഉള്ളപ്പോൾ അത് പൂട്ടിയിട്ടാണ് പിറക് വശത്തെ ഒറ്റമുറിയിലേക്ക് മാറ്റിയത്. ഇത് മൂലം നൂറുക്കണക്കിന് രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണ് ബുദ്ധിമുട്ടുന്നത്.
(എല്ലു മുറിയെ പണിയെടുത്തിട്ടും വിമർശനം മാത്രം)
ആരോഗ്യ മന്ത്രി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ
തൃശൂർ: മെഡിക്കൽ കോളേജിലെ ചികിത്സയിലെയും വികസന കാര്യങ്ങളിലെയും പോരായ്മ പരിഹരിക്കാൻ ആരോഗ്യമന്ത്രി ഇടപെടണമെന്ന് ടി.എൻ.പ്രതാപൻ എംപി ആരോഗ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. പത്തോളം വകുപ്പുകളിൽ വകുപ്പുമേധാവി ഇല്ലാത്തതിനാൽ വികസനം വഴിമുട്ടി നിൽക്കുകയാണ്. ജീവനക്കാരുടെയും ഡോക്ടർമാരുടെയും കുറവും ആശുപത്രി ഭരണകർത്താക്കളുടെ ധാർഷ്ട്യവും കടുംപിടുത്തവും മൂലം രോഗികൾ ദുരിതമനുഭവിക്കുകയാണ്. വരാന്തയിലും തറയിലും ഗർഭിണികളടക്കമുള്ള രോഗികൾ കിടക്കുന്നത് നിത്യ കാഴ്ചയാണ്. രോഗികൾക്കും ജീവനക്കാർക്കും അനുഭവപ്പെടുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണുന്നതിന് ആരോഗ്യമന്ത്രി ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |