മലക്കപ്പാറ: വാൽപ്പാറയിൽ വീണ്ടും കരടിയുടെ ആക്രമണം. മോണിക്ക എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയെയാണ് ബുധനാഴ്ച കരടി ആക്രമിച്ചത്. പരിക്കേറ്റ ഝാർഖണ്ഡ് സ്വദേശി ബുദ്വ ഒറാനെ (29) വാൽപ്പാറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിൽ മരുന്നടിക്കുമ്പോൾ ഓടിയെത്തിയ കരടി, ഒറാറെയെ ആക്രമിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ ഇയാൾ വാൽപ്പാറ ഗവ: ആശുപത്രിയിൽ അപകട നില തരണം ചെയ്തു. മാനാംപിള്ളി റേഞ്ച് ഓഫീസർ മണികണ്ഠന്റെ നേതൃത്വത്തിൽ വനപാലകരെത്തി സ്ഥലത്ത് പരിശോധന നടത്തി. തുടർച്ചയായി ആക്രമണമുള്ളതിനാൽ കരടിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രതിഷേധ പ്രകടനം
തൃശൂർ : സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സദസ് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ജോസഫ് ചാലിശ്ശേരി, അനിൽ അക്കര, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.എസ്.ശ്രീനിവാസൻ, കെ.ബി.ശശികുമാർ, എ.പ്രസാദ്, ജോൺ ഡാനിയേൽ, ഐ.പി.പോൾ, നിജി ജസ്റ്റിൻ, കെ.എഫ്.ഡൊമിനിക്, കെ.ഗോപാലകൃഷ്ണൻ, രാജൻ പല്ലൻ, ലീലാമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. ഡി.സി.സി ഭാരവാഹികളായ കെ.കെ.ബാബു, സജീവൻ കുരിയച്ചിറ, കെ.അജിത്ത് കുമാർ, കെ.വി.ദാസൻ നേതൃത്വം നൽകി.
മഹീന്ദ്ര ഥാറിന്റെ 25 ലക്ഷം അടച്ചു
ഗുരുവായൂർ: മഹീന്ദ്ര ഥാർ ലേലം ചെയ്ത തുകയിൽ 25 ലക്ഷം രൂപ ബുധനാഴ്ച ദേവസ്വത്തിൽ അടച്ചു. വണ്ടി ലേലമെടുത്ത വിഘ്നേഷിന്റെ അച്ഛൻ വിജയകുമാറും കമ്പനി ജനറൽ മാനേജർ അനൂപും ചേർന്ന് തുക കൈമാറി. 43 ലക്ഷം രൂപയാണ് ലേലതുക. അതിന്റെ പകുതിയാണ് ആദ്യം അടക്കേണ്ടത്. എന്നാൽ ലേലക്കാർ 25 ലക്ഷം രൂപയുടെ ചെക്ക് നൽകുകയായിരുന്നു. ദേവസ്വം ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.പി.സജിത്ത് ഏറ്റുവാങ്ങി.
കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നാളെ
തൃശൂർ : അഴിമതി മുഖ്യൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന കളക്ടറേറ്റ് മാർച്ചിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ നേതൃത്വം കൊടുക്കും. രാവിലെ പടിഞ്ഞാറെക്കോട്ടയിൽ നിന്ന് പ്രകടനം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |