കാസർകോട്: കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന പട്ടികജാതിവിഭാഗത്തിൽപെട്ട കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചെന്ന കേസ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കം പ്രതികളായ കേസ് നിലവിൽ കാസർകോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യുടെ പരിഗണനയിലാണ്. കേസിൽ കെ. സുരേന്ദ്രനെതിരെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നു.
പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമം തടയൽ വകുപ്പാണ് കെ. സുരേന്ദ്രനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. അതിനാൽ ഇനി സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലായിരിക്കും തുടരന്വേഷണം. അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബി.ജെ.പി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണഷെട്ടി, സുരേഷ് നായിക്, കെ. മണികണ്ഠറൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികൾ.
സംഭവം സംബന്ധിച്ച് സുന്ദര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.വി.രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് ബദിയടുക്ക പൊലീസാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. പണവും മറ്റു സമ്മാനങ്ങളും നൽകിയാണ് തന്റെ സ്ഥാനാർത്ഥിത്ത്വം പിൻവലിപ്പിച്ചതെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തൽ. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് ഒരുവർഷത്തിനുശേഷമാണ് കോടതിക്ക് റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |