പാലക്കാട്: സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റഡിയിലെടുക്കാൻ വിജിലൻസ് സംഘമെത്തിയത് വെള്ള മാരുതി സ്വിഫ്റ്റ് കാറിൽ. ഡ്രൈവറടക്കം നാലു പേരടങ്ങുന്ന സംഘം പിരിവുശാലയിലെ ബിൽടെക് ഫ്ലാറ്റിലെത്തി മാനേജരോട് എച്ച്.ആർ.ഡി.എസിന്റെ അപ്പാർട്ട്മെന്റ് ചോദിച്ചു.
കാറിലെത്തിയവർ പൊലീസുകാരാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്ന് ഫ്ളാറ്റിലെ മാനേജർ പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടറാണെന്നാണ് ഒരാൾ പരിചയപ്പെടുത്തിയത്. സ്വപ്നയുടെ ഫ്ളാറ്റ് ചോദിച്ചു. സ്വപ്നയുടെ കാറിന്റെ നമ്പറും ചോദിച്ചു. കാറിന്റെ നമ്പർ അറിയില്ലെന്ന് പറഞ്ഞു. പിന്നാലെ അവർ സരിത്തിനെ കൂട്ടിക്കൊണ്ടുവന്ന് കാറിൽ കയറ്റി. കാറിന്റെ നമ്പർ താൻ നോക്കിയില്ല. പൊലീസുകാർ ഇടയ്ക്ക് മഫ്തിയിൽ വരുമെന്ന് സരിത്ത് ഫ്ലാറ്റ് എടുക്കുന്ന സമയത്ത് പറഞ്ഞിരുന്നു. തങ്ങൾ നിരീക്ഷണത്തിലാണ്. അതിനാൽ മാസത്തിലൊരിക്കൽ പൊലീസുകാർ വരും. അവരെ വിട്ടോളൂ എന്നാണ് സരിത്ത് പറഞ്ഞിരുന്നതെന്നും മാനേജർ വിശദീകരിച്ചു.
വിജിലൻസ് സംഘം തന്നെ ബലമായാണ് പിടിച്ചുകൊണ്ടുപോയതാണെന്ന് സരിത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ബലപ്രയോഗത്തിൽ കൈയ്ക്ക് പരുക്കു പറ്റി. കൈയ്യിൽ നീരുണ്ട്. വാഹനത്തിൽ കയറ്റിയ ശേഷമാണ് വിജിലൻസാണെന്ന് പറഞ്ഞതെന്ന് സരിത്ത് പറഞ്ഞു. പക്ഷേ, ഇത് വിജിലൻസ് നിഷേധിച്ചു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് സരിത്തിന്റെ മൊഴിയെടുക്കാനാണ് ഫ്ലാറ്റിൽ ചെന്നത്. സരിത്ത് സ്വമേധയാ തങ്ങളുടെ കാറിൽ കയറിയതാണെന്നും വിജിലൻസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |