തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കി കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഇന്നലെ രാവിലെ പൊലീസ് മേധാവി അനിൽകാന്ത്, ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. പിന്നാലെയാണ് ജലീൽ പരാതി നൽകിയത്.ചാനലുകളിലൂടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ പി.സി.ജോർജ് രണ്ട് മാസം മുമ്പ് ഗൂഢപദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങളുണ്ട്. രാഷ്ട്രീയ ഗൂഢലോചനയുടെ രീതിയാണ് അതിലുള്ളത്. സംസ്ഥാനത്ത് ധപൂർവം കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണിതെന്നും ജലീലിന്റെ പരാതിയിലുണ്ട്.
അപകീർത്തി പരാതിയിൽ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നതിനാലും, ഗൂഢാലോചന നടന്നത് കന്റോൺമെന്റ് സ്റ്റേഷൻ പരിധിയിലല്ലാത്തതിനാലും കന്റോൺമെന്റ് പൊലീസ് ആശയക്കുഴപ്പത്തിലായിരുന്നു. നിയമോപദേശം തേടിയ
ശേഷമാണ് കേസെടുത്തത്.
സ്വപ്നയ്ക്കെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും
കെ.ടി ജലീലിന്റെ പരാതിയിൽ സ്വപ്നയ്ക്കും പി.സി.ജോർജ്ജിനുമെതിരായി എടുത്ത കേസ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
'മുമ്പ് നടത്തിയ പ്രസ്താവനകൾ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ്. മൂന്ന് കേന്ദ്രഏജൻസികൾ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി ഏത് ഏജൻസി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ല..''
-കെ.ടി. ജലീൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |