കൊല്ലം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ ലേബർ ബഡ്ജറ്റ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നാല്പത് ശതമാനത്തോളം വെട്ടിക്കുറച്ചു. 97,12,734 തൊഴിൽദിനങ്ങൾ ലക്ഷ്യമിട്ടുള്ള കരട് ബഡ്ജറ്റാണ് നൽകിയിരുന്നത്. എന്നാൽ 56 ലക്ഷം തൊഴിൽ ദിനങ്ങൾ മാത്രമാണ് അനുവദിച്ചത്. ദേശീയതലത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ബഡ്ജറ്റിൽ നൂറ് കോടിയുടെ കുറവ് വന്നിട്ടുണ്ട്. അതിന് ആനുപാതികമായ കുറവാണ് ജില്ലയുടെ ബഡ്ജറ്റിലും സംഭവിച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ, തൊട്ടുമുമ്പുള്ള വർഷത്തെ പ്രകടനത്തിന് ആനുപാതികമായാണ് തൊട്ടടുത്ത വർഷം തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നത്. കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ കരട് ബഡ്ജറ്റിൽ കാര്യമായ കുറവ് വരുത്തില്ലെന്ന പ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് കേന്ദ്രത്തിന്റെ കടുവെട്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ 1.06 കോടി തൊഴിൽ ദിനങ്ങളാണ് നൽകിയത്. ഏകദേശം 90 ലക്ഷം തൊഴിൽദിനങ്ങളുടെ കരട് ബഡ്ജറ്റാണ് കഴിഞ്ഞ വർഷം ആദ്യം സമർപ്പിച്ചത്. എന്നാൽ 67.4 ലക്ഷം തൊഴിൽദിനങ്ങളാണ് ആദ്യം അനുവദിച്ചത്. ഈ ലക്ഷ്യം കഴിഞ്ഞ ഡിസംബറിൽ കൈവരിച്ചതോടെ തൊഴിൽദിനം 79 ലക്ഷമായി ഉയർത്തി. അതും പൂർത്തിയാക്കിയതോടെ 95 ലക്ഷമായി ഉയർത്തിനൽകി. എന്നാൽ, അനുവദിച്ചതിനേക്കാൾ കൂടുതൽ തൊഴിൽദിനങ്ങൾ ലഭ്യമാക്കി 1.06 കോടിയിൽ എത്തുകയായിരുന്നു.
ഇപ്പോൾ അനുവദിച്ചിരിക്കുന്ന 56 ലക്ഷം തൊഴിൽ ദിനങ്ങൾ ഏഴ് മാസത്തിനുള്ളിൽ തീരും. കൂടുതൽ തൊഴിലാളികൾക്ക് നൂറ് തൊഴിൽ ദിനം നൽകാനും കഴിയില്ല. ബഡ്ജറ്റ് വെട്ടിക്കുറച്ചത് പദ്ധതി നടത്തിപ്പിന്റെ വേഗതയേയും ബാധിക്കാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ, വീണ്ടും തൊഴിൽ ദിനങ്ങൾ അനുവദിച്ചാലും കഴിഞ്ഞ വർഷത്തെ നിലവാരത്തിലേക്ക് ഉയരാൻ കഴിയുകയുമില്ല. അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുഅണ്ടി ഫാക്ടറികളിലെയും കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. ബഡ്ജറ്റ് വെട്ടിക്കുറച്ചത് ഇവരുടെ ജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കും.
ജില്ലയിൽ തൊഴിൽകാർഡുള്ളവർ : 4.14 ലക്ഷം
കരട് ബഡ്ജറ്റിലെ തൊഴിൽദിനങ്ങൾ : 97.12 ലക്ഷം
അനുവദിച്ച തൊഴിൽദിനങ്ങൾ : 56 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |