തിരുവനന്തപുരം: കേരള സർവകലാശാല ഗവേഷണത്തിൽ വിളയിച്ച അപൂർവയിനം മാമ്പഴത്തിന് 'കെ.യു.മാമ്പഴം' എന്ന് പേരിട്ടു. സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായാണ് ഇത് വിളയിച്ചത്.
മറ്റെങ്ങും കണ്ടിട്ടില്ലാത്തതും വളരെ സ്വാദുള്ളതും ഒരു കിലോയോളം തൂക്കമുള്ളതുമാണ് മാമ്പഴം. ഈ അപൂർവയിനം മാവിന്റെ ഒട്ടു തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യും. വൈസ്ചാൻസലർ പ്രൊഫ. വി. പി. മഹാദേവൻപിള്ളയാണ് പേരിട്ടത്.
സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ, ബി. ബാലചന്ദ്രൻ, പി.രാജേന്ദ്രകുമാർ, സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാർ, ഐ. ക്യു. എ. സി. ഡയറക്ടർ ഡോ.ഗബ്രിയേൽ സൈമൺ തട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. സെന്റർ ഡയറക്ടർ ഡോ.എ.ഗംഗ പ്രസാദിന്റെ മേൽനോട്ടത്തിലാണ് കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ച് ഗവേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |