പരിശോധന ഇന്നും തുടരും
കൊച്ചി: മെട്രോയുടെ പേട്ട- എസ്.എൻ ജംഗ്ഷൻ പുതിയ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനു മുന്നോടിയായ സുരക്ഷാ പരിശോധന ആരംഭിച്ചു. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന ഇന്നും നാളെയും തുടരും. വടക്കേകോട്ട, എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിലെ എസ്‌കലേറ്റർ, സിഗ്നലിംഗ് സംവിധാനങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂം, സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും യാത്രക്കാർക്കായി ഒരുക്കിയ സൗകര്യങ്ങൾ, ഫയർ സേഫ്റ്റി ഉപകരണങ്ങൾ, സ്റ്റേഷൻ കൺട്രോൾ റൂമിലെ സാങ്കേതിക സംവിധാനങ്ങൾ എന്നിവ പരിശോധിച്ചു. 1.8 കിലോമീറ്റർ നീളമുള്ള പാതയിൽ ട്രോളിയിലൂടെ സംഘം യാത്ര ചെയ്തു. ട്രെയിനിൽ സഞ്ചരിച്ചുള്ള പരിശോധന ഇന്നാണ്.
മെട്രോ റെയിൽ സേഫ്റ്റി ഡെപ്യൂട്ടി കമ്മിഷണർ നിഥിഷ് കുമാർ രഞ്ജൻ, ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി ഇ. ശ്രീനിവാസ്, എം.എൻ. അതാനി, സീനിയർ ടെക്നിക്കൽ ഇൻസ്പെക്ടർ എൻ.ജി. പ്രസന്ന എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾ നടത്തുന്നത്.
സംഘത്തെ കെ.എം.ആർ.എൽ എം.ഡി ലോക് നാഥ് ബെഹ്റ, ഡയറക്ടർ സിസ്റ്റംസ് ഡി.കെ സിൻഹ എന്നിവർ സ്വീകരിച്ചു. ജനറൽ മാനേജർമാരായ വിനു കോശി, കെ. മണികണ്ഠൻ, മിനി ഛബ്ര, എ. അജിത്, മണി വെങ്കിട് കുമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിർമിക്കുന്ന ആദ്യ പാതയായ പേട്ട- എസ്.എൻ ജംഗ്ഷന്റെ നിർമ്മാണം 2019 ഒക്ടോബറിലാണ് ആരംഭിച്ചത്. 453 കോടിരൂപയാണ് മൊത്തം നിർമ്മാണ ചെലവ്. സ്റ്റേഷന് സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവഴിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |