കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പരിശോധനയുടെ പേരിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പാചകത്തൊഴിലാളികളെ വശംകെടുത്തുന്നതായി പരാതി. സർക്കാർ നൽകുന്ന അരിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പാചകത്തൊഴിലാളികളെ ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം.
ഭക്ഷണ വിതരണ സമയത്തിന് തൊട്ടു മുമ്പും വിതരണ സമയത്തും എത്തുന്ന ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് സ്‌കൂൾ പരിസരങ്ങളിൽ കൊണ്ടു നടക്കുകയുമാണ്. കഞ്ഞിവെള്ളം കളഞ്ഞ സ്ഥല പരിശോധന, സ്റ്റൗവിന്റെ ബർണർ പരിശോധന തുടങ്ങി വിചിത്രമായവയാണ് നടത്തുന്നത്. പരിശോധനകൾ ഉച്ചഭക്ഷണ വിതരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഏതെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് തിരുത്താനുള്ള നിർദ്ദേശങ്ങൾ നൽകി ഉച്ചഭക്ഷണ വിതരണം കുറ്റമറ്റതാക്കുകയാണ് ചെയ്യേണ്ടത്. ഒപ്പം മതിയായ സൗകര്യങ്ങളും ഒരുക്കണം.
തൊഴിലാളികൾ അരി കഴുകുന്നില്ലെന്നുള്ള പല ആരോപണങ്ങളും ഉയരുന്നുണ്ട്. സ്വന്തം മക്കളെപ്പോലെ കണ്ട് പലതവണ കഴുകിയാണ് പാകം ചെയ്യുന്നതെന്നാണ് ജീവനക്കാരുടെ വാദം. അരി ചീത്തയാകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് പല സ്ഥലങ്ങളിലും ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമായത്. അതിന്റെ പേരിൽ പാവം തൊഴിലാളികളെ ക്രൂശിക്കുന്നത് ശരിയായ നടപടികളല്ലെന്നും തൊഴിലാളി സംഘടനകൾ പറയുന്നു. ദിവസക്കൂലി പോലും കൃത്യമായി നൽകാത്തപ്പോഴാണ് തൊഴിലാളികളെ ഇത്തരത്തിൽ മാനസികമായി ബുദ്ധിമുട്ടിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.
കൂലി
(പാചകം ചെയ്യുന്ന ദിവസങ്ങളിൽ)
500 വരെ ഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കുക്ക്- 600 രൂപ
500ന് മുകളിൽ രണ്ട് കുക്ക്- 600, 675
ഓണം, ക്രിസ്മസ് ദിവസങ്ങളിൽ സ്പെഷ്യൽ അലവൻസ്
ഏപ്രിൽ, മേയ് മാസങ്ങളിൽ - 2000 രൂപ
60 വയസ് പ്രായമുള്ളവരാണ് പാചകത്തൊഴിലാളികളായി ജോലി ചെയ്യുന്നത്. പലരും വലിയ കഷ്ടത അനുഭവിക്കുന്നവരാണ്. കൃത്യമായ ശമ്പളം നൽകാൻ അധികൃതർ നടപടി എടുക്കണം.
എ.ജി. മുകേഷ്
ജോയിന്റ് സെക്രട്ടറി
സ്കൂൾ പാചകതൊഴിലാളി സംഘടന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |