തിരുവനന്തപുരം: ആർ.ഡി.ഒ കോടതിയിലെ ലോക്കറിൽ നിന്ന് സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുകൾ മോഷണം പോയ സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമെത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നടപടി സ്വീകരിച്ചത്. മന്ത്രി കെ. രാജൻ നിർദേശിച്ചതനുസരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശുപാർശ ചെയ്‌ത് റവന്യൂ അഡിഷണൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവർ കൂടി മോഷണത്തിൽ ഉൾപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ടെന്ന പൊലീസ് വിലയിരുത്തലിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങുന്നത്. സർക്കാർ ഉദ്യോഗസ്ഥർ മാത്രം ഉൾപ്പെട്ട കുറ്റകൃത്യമായതിനാൽ വിജിലൻസ് അന്വേഷണത്തിനാണ് ആദ്യം മന്ത്രി ശുപാർശ ചെയ്‌തിരുന്നത്. അന്വേഷണം പുരോഗമിച്ചതിന് പിന്നാലെയാണ് പല നിർണായക വിവരങ്ങളും പുറത്തായത്.
140 പവൻ സ്വർണവും 140.5 ഗ്രാം വെള്ളിയും 48,500 രൂപയും കോടതിയിലെ ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടതായാണ് ഇതുവരെയുള്ള പരിശോധനകളിൽ കണ്ടെത്തിയത്. നിലവിൽ പേരൂർക്കട പൊലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുവരെ ആരെയും അറസ്റ്റുചെയ്‌തിട്ടില്ല. തൊണ്ടിമുതൽ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശച്ചുമതലയുള്ള സീനിയർ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |