ന്യൂഡൽഹി: മഹാരാഷ്‌ട്ര, രാജസ്ഥാൻ, കർണ്ണാടക, ഹരിയാന സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 57 രാജ്യസഭാ സീറ്റുകളിൽ 16 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കും. 41 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
മഹാരാഷ്‌ട്രയിൽ ആറ് സീറ്റുകളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാൻ 42 വോട്ട് വേണം. ശിവസേന-എൻ.സി.പി-കോൺഗ്രസ് ഭരണകക്ഷിയായ മഹാ വികാസ് അഗാഡിക്ക് 151 സീറ്റുള്ളതിനാൽ മൂന്ന് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാമെങ്കിലും നാലു പേർ മത്സരിക്കുന്നു. പ്രതിപക്ഷമായ ബി.ജെ.പിക്ക് (106സീറ്റ്) രണ്ട് സ്ഥാനാർത്ഥികളെെ ജയിപ്പിക്കാനാകുമെങ്കിലും മൂന്നുപേരുണ്ട് മത്സരിക്കാൻ. ഇതോടെ ആറാം സീറ്റിൽ മത്സരം ശിവസേനയുടെ സഞ്ജയ് പവാറും
ബി.ജെ.പിയുടെ ധനഞ്ജയ് മഹാദിക്കും തമ്മിലാണ്.
മഹാവികാസ് അഗാഡിക്ക് 15 വോട്ടും ബി.ജെ.പിക്ക് 13 വോട്ടും അധികം വേണം. എതിർപക്ഷത്തെ വോട്ട് മറിക്കാമെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും കൂടുതൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയത്. എതിരാളികളുടെ നീക്കങ്ങൾ തടയാൻ ഇരുപക്ഷവും തങ്ങളുടെ എം.എൽ.എമാരെ ഹോട്ടലുകളിലും റിസോർട്ടുകളിലുമാക്കിയിട്ടുണ്ട്. അതിനിടെ ഇ.ഡി അറസ്റ്റു ചെയ്‌ത എൻ.സി.പി നേതാക്കളായ മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനും മന്ത്രി നവാബ് മാലിക്കിനും കോടതി ജാമ്യം നിഷേധിച്ചതിനാൽ വോട്ടു ചെയ്യാനാകില്ല.
കർണ്ണാടകയിൽ ത്രികോണ പോരാട്ടം
കർണ്ണാടകയിൽ നാലു സീറ്റിൽ 121 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് രണ്ടിലും 70 അംഗങ്ങളുള്ള കോൺഗ്രസിന് ഒരു സീറ്റിലും ജയമുറപ്പാണ്. കോൺഗ്രസ് സ്വാധീനിക്കുന്നത് തടയാൻ ജെ.ഡി.എസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഹരിയാനയിൽ പടലപ്പിണക്കം ഭയന്ന് കോൺഗ്രസ്
ഡൽഹിയിൽ നിന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കനെ സ്ഥാനാർത്ഥിയാക്കിയതിൽ സംസ്ഥാന ഘടകത്തിനുള്ളിലുള്ള എതിർപ്പാണ് ഹരിയാനയിൽ കോൺഗ്രസിനെ വലയ്‌ക്കുന്നത്. മാദ്ധ്യമ മേധാവി കാർത്തികേയ ശർമ്മയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി കോൺഗ്രസിലെ പടലപ്പിണക്കം മുതലാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ഇതു തടയാൻ കോൺഗ്രസ് എം.എൽ.എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റിയിട്ടുണ്ട്.
രാജസ്ഥാനിൽ മൂന്നാം സീറ്റിൽ മത്സരം
രാജസ്ഥാനിൽ ഒഴിവുള്ള നാലുസീറ്റിൽ രണ്ടിൽ കോൺഗ്രസും ഒന്നിൽ ബി.ജെ.പിയും ജയിക്കും. നാലാം സീറ്റിൽ കോൺഗ്രസിന്റെ പ്രമോദ് തിവാരിയും ബി.ജെ.പി നിറുത്തിയ സ്വതന്ത്ര സ്ഥാനാത്ഥി സീ ഗ്രൂപ്പ് മേധാവി സുഭാഷ് ചന്ദ്രയും തമ്മിലാണ് മത്സരം. സ്വതന്ത്രൻമാരെയാണ് ഇരുകകക്ഷികളും കണ്ണുവച്ചിരിക്കുന്നത്. എതിരാളികൾ സ്വാധീനിക്കാതിരിക്കാൻ തങ്ങളുടെ എം.എൽ.എമാരെ ഇരുപക്ഷവും റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |