മലക്കപ്പാറ: സ്വാഭാവിക ആരോഗ്യം വീണ്ടെടുത്താൽ അവൻ കാട്ടിലേക്കിറങ്ങും. നീന്തലും ഇരതേടലും ശത്രുക്കളിൽ നിന്നും രക്ഷപ്പെടലുമൊക്കെ പഠിക്കുകയാണ് അവൻ. ബാല്യത്തിലെ അവശതകളെ മറികടന്ന് ആ കടുവക്കുഞ്ഞ് എല്ലാം പഠിക്കുകയാണ്. പഠിപ്പിക്കുന്നതോ ഫോറസ്റ്റ് ഉദ്യോഗസ്ഥരും.
ഇരപിടിത്തം, ശത്രുക്കളെ കബളിപ്പിക്കൽ തുടങ്ങിയവ പരിശീലിപ്പിക്കാൻ കാടൊരുക്കലും വാൽപ്പാറയിലെ വനപാലകരുടെ ദൗത്യമാണ്. മുയൽ, കോഴി തുടങ്ങിയവയെ പിന്തുടർന്ന് പിടികൂടാനാണ് പരിശീലനം. നീന്തൽ വശത്താക്കാൻ തടാകവും ഒരുക്കി. മാനാംപിള്ളി റെസ്റ്റ് ഹൗസാണ് അപൂർവമായ കടുവ പരിശീലന വേദി. ഇവിടെ വനത്തിൽ പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ തയ്യാറാക്കിയ കൂട്ടിലാണ് കാടും തടാകവും തയ്യാറാക്കിയത്. മഴയുള്ളപ്പോൾ കയറിക്കിടക്കാൻ കാട്ടിലെ പോലെ ഗുഹയും സജ്ജം. വൈദ്യുതി ലഭ്യമാക്കുന്നത് സൗരോർജ്ജ പാനൽ മുഖേനയാണ്.
പരിശീലന സ്ഥലത്തെത്താൻ കോൺക്രീറ്റ് റോഡും നിർമ്മിച്ചിട്ടുണ്ട്. എട്ട് മാസം മുമ്പ് മുത്തുമുടി എസ്റ്റേറ്റിലെ തേയില തോട്ടത്തിൽ പരിക്കേറ്റ് അവശ നിലയിൽ കണ്ടെത്തുമ്പോൾ കടുവാക്കുഞ്ഞ് മരണത്തിന് തൊട്ടടുത്തായിരുന്നു. ഇതിനെ രക്ഷപ്പെടുത്തി റൊട്ടക്കടയിലെ ഹ്യുമൻ ആനിമൽ കോൺഫ്‌ളിക്ട് റെസ്‌ക്യൂ സെന്ററിലെത്തിച്ചു. ഇവിടെ ചികിത്സയും ഭക്ഷണവും നൽകി. ഒന്നരവയസിലെത്തിയ കുഞ്ഞിനിപ്പോൾ നൂറ്റമ്പത് കിലോ തൂക്കം. പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു.
ഇനി സ്വന്തം ലോകത്തേയ്ക്ക്
മാസങ്ങളായി മനുഷ്യരുമായി ഇടപഴകിയ ഇതിന് സ്വാഭാവിക ജീവിതത്തിലേക്കുള്ള കടമ്പയാണ് പരിശീലന കാലം. പ്രതിമാസം അരലക്ഷത്തോളം രൂപ കടുവക്കുഞ്ഞിന്റെ ഭക്ഷണത്തിനായി ചെലവഴിക്കുന്നു. എല്ലാ ചെലവും ഉൾപ്പെടെ 75 ലക്ഷമാണ് തമിഴ്‌നാട് സർക്കാർ അനുവദിച്ചത്. ആനമല ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ രാമസുബ്രമണ്യൻ, ഡെപ്യൂട്ടി ഡയറക്ടർ എം.ജി.ഗണേശൻ, മാനാംപിള്ളി റേഞ്ച് ഓഫീസർ എ.മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം.
കാട്ടിലെ കാടും കൂടും
സ്വാഭാവിക വനത്തിൽ പ്രത്യേകം നിർമ്മിച്ച കൂടിന്റെ വിസ്തീർണ്ണം പതിനായിരം ചതുരശ്രയടി. 30 മീറ്റർ ഉയരത്തിലെ ഇരുമ്പ് കമ്പികളാൽ നിർമ്മിതം. വെള്ളം കുടിക്കുന്നതിന് ചെറിയകുളം. ദിവസ ഭക്ഷണം മാട്ടിറച്ചി. ഇരതേടൽ പരിശീലിപ്പിക്കുന്നതിന് രണ്ട് വനപാലകർക്ക് ചുമതല. നിരീക്ഷണത്തിന് ഏറുമാടവും കാമറകളും. വെറ്ററിനറി സർജനും ദൗത്യ സംഘത്തിന്റെ ഭാഗം.
അതിരപ്പിള്ളിയിൽ കടുവപ്പേടി
അതിരപ്പിള്ളി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കടുവ ഭീതിയിൽ അതിരപ്പിള്ളി പഞ്ചായത്ത്. കഴിഞ്ഞദിവസം വനാതിർത്തിയിൽ ചത്ത നിലയിൽ കണ്ടെത്തിയ പോത്തുകളെ കടുവ ആക്രമിച്ചെന്ന വിവരമാണ് നാട്ടുകാരെ അങ്കലാപ്പിലാക്കുന്നത്. കണ്ണൻകുഴിയിലെ എണ്ണപ്പനത്തോട്ടത്തിൽ കാണാതായ പോത്തുകൾ പുഴയ്ക്ക് അക്കരെ പ്ലാന്റേഷൻ പരിധിയിൽ വച്ചാണ് ചത്തത്.
കോൾക്കുന്നി ബിജുവിന്റെയായിരുന്നു പോത്തുകൾ. പുഴയോരത്ത് ആറ് പോത്തുകളെ തീറ്റിക്കൊണ്ടിരിക്കുമ്പോൾ എണ്ണപ്പന തോട്ടത്തിൽ ആനകൾ പ്രത്യക്ഷപ്പെട്ടതാണ് പ്രശ്നമായത്. മൂന്നാനകൾ വരുന്നത് കണ്ട് ബിജു ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് പോത്തുകൾ പുഴ കടന്നുപോയെന്നാണ് കരുതുന്നത്.
പിന്നീട് പ്ലാന്റേഷൻ തോട്ടത്തിൽ മൂന്ന് പോത്തുകൾ തിരിച്ചുകിട്ടി. രണ്ടെണ്ണത്തിനെ കടുവ കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി. ആറാമത്തെ പോത്തിന് എന്തു പറ്റിയെന്ന് വ്യക്തമല്ല. കടുവയാണ് ഇവയെ കൊന്നതെന്ന് വ്യക്തമായതോടെയാണ് നാട്ടുകാരുടെ ആധി വർദ്ധിച്ചത്. ഒപ്പം തോട്ടം തൊഴിലാളികളും അങ്കലാപ്പിലായി. സ്ഥിരമായുള്ള ആനശല്യത്തിന് പുറമെ കടുവകളും തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് ഭീതിയാണിവർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |