കാസർകോട്: ചെറുവത്തൂരിലെ ടൗണിലെ ഐഡിയൽ ഫുഡ്‌പോയിന്റിൽ നിന്ന് ഷവർമ്മ കഴിച്ചതിനെ തുടർന്ന് മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനി കരിവെള്ളൂർ പെരളം ചീറ്റയിലെ ദേവനന്ദ (16) മരിച്ച സംഭവത്തിലെ അന്വേഷണം ഇഴയുന്നതിനെതിരെ മാതാവ് പ്രസന്ന. കേസിൽ ആദ്യഘട്ടത്തിലുണ്ടായ ആവേശം നിലച്ച നിരാശയിലാണ് ഈ വീട്ടമ്മ. തന്റെ പൊന്നുമോളെ ഇല്ലാതാക്കിയവർക്ക് ശിക്ഷ കിട്ടണ്ടേയെന്നാണ് ഭർത്താവിന് പിന്നാലെ മകളെയും നഷ്ടപ്പെട്ട ഈ വീട്ടമ്മയുടെ നെഞ്ചുപൊട്ടിയുള്ള ചോദ്യം.
സംഭവത്തിൽ ചന്തേര പൊലീസ് നടത്തിയ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. കുട്ടികൾക്ക് ഷവർമ്മ വിളമ്പിയ ചെറുവത്തൂർ ടൗണിലെ ഐഡിയൽ കൂൾബാറിന്റെ മാനേജിംഗ് പാർട്ണർ മംഗളൂരു കൊല്ല്യ സ്വദേശി അനക്സ്ഗർ(58), ഷവർമ മേക്കർ നേപ്പാൾ സലക്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാമിലാൽ സ്വദേശി സന്ദേശ് റായി (28), പടന്ന റഹ്മാനിയ മദ്രസക്ക് സമീപം താമസിക്കുന്ന ഭീമനടി ഓട്ടപദവ് സ്വദേശി ടി അഹമ്മദ് (45) എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ കൂൾ ബാറിന്റെ ഉടമ ചെറുവത്തൂർ പിലാവളപ്പിൽ സ്വദേശിയും കാലിക്കടവിൽ താമസക്കാരനുമായ കുഞ്ഞഹമ്മദിനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ചു അറസ്റ്റ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഉത്തരവാദികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയിൽ സ്വകാര്യ അന്യായം നൽകുന്നതിനുള്ള ആലോചനയിലാണ് കുടുബം .ഭക്ഷ്യവിഷബാധയേറ്റ മറ്റു കുട്ടികളുടെയും രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തിലാണ്. ഈ വിഷയത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസിൽ ഷവർമ്മ കടകൾ പ്രവർത്തിക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. .
എന്റെ പൊന്നുമോളെ ഇല്ലായ്മ ചെയ്തവർക്ക് കടുത്ത ശിക്ഷ കിട്ടണം. ഇപ്പോൾ നടക്കുന്ന അന്വേഷണം സംബന്ധിച്ചുള്ള റിപ്പോർട്ടൊന്നും ഞങ്ങൾക്ക് കിട്ടിയിട്ടില്ല. ഹൈക്കോടതി നിലപാട് അറിഞ്ഞ ശേഷം മറ്റു നിയമനടപടികൾ സ്വീകരിക്കുംപ്രസന്ന ( ദേവനന്ദയുടെ അമ്മ )
നഷ്ടപരിഹാരവും നൽകിയില്ല
ഭക്ഷവിഷബാധയേറ്റ് പെൺകുട്ടി മരിക്കുകയും കുട്ടികളടക്കം അൻപതോളം 50 ഓളം പേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ സർക്കാരിൽ നിന്ന് ഒരു നഷ്ടപരിഹാരവും കുടുംബങ്ങൾക്ക് ലഭിച്ചില്ല. ദേവനന്ദയുടെ കുടുംബത്തിനോ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികളുടെ കുടുംബങ്ങൾക്കോ ആരോഗ്യവകുപ്പോ സർക്കാരോ ചില്ലിപൈസയുടെ സഹായവും എത്തിക്കാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് സ്വകാര്യ ആശുപത്രികളിലാണ് പലരും ഭക്ഷ്യവിഷബാധയേറ്റ കുട്ടികളെ ചികിത്സിച്ചത്. വിദഗ്ദ്ധ ചികിത്സക്കായി വൻതുക ചിലവായി. സാധാരണഗതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സർക്കാർ കുടുംബങ്ങളുടെ രക്ഷയ്‌ക്കെത്താറുണ്ട്.
നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുകയും ഗ്രാമ പഞ്ചായത്ത് എന്ന നിലയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സർക്കാർ വേഗത്തിൽ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സി. വി പ്രമീള ( ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |