പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രതയും നിരീക്ഷണവും ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഴക്കാലത്താണ് കേരളത്തിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുക. രോഗവ്യാപനത്തെപ്പറ്റിയും രോഗലക്ഷണങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മ കാരണം മരണസംഖ്യയും ഉയരുന്നു. വൈറൽ പനി ആയിരിക്കാമെന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് രോഗം മൂർച്ഛിക്കാൻ ഇടയാക്കും. പനി തുടങ്ങി ദിവസങ്ങൾക്കകം രോഗനിർണയം നടത്തി ശരിയായ ചികിത്സ ലഭ്യമാക്കണം. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കുകയും അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ച് ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
എന്താണ് എലിപ്പനി ?
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ടീരിയ ഇവയുടെ മൂത്രത്തിലൂടെ പുറത്തെത്തുന്നു. ഒരു തുള്ളി എലിമൂത്രത്തിൽ കോടിക്കണക്കിന് ബാക്ടീരിയകളുണ്ടാകും. ഇവ എലികളിൽ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെ കടിച്ചാലും എലിപ്പനി വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കൾ, ആട്, പന്നി എന്നിവയും രോഗാണു വാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്ത് വെള്ളത്തിലും എത്തുന്നു. കൂടാതെ എലിമാളങ്ങളിൽ വെള്ളം കയറുന്നതോടെ അവ കൂട്ടത്തോടെ പുറത്തേക്ക് വരികയും വെള്ളത്തിൽ വ്യാപകമായി എലിമൂത്രവും വിസർജ്യവും നിറയുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഈർപ്പമുള്ള മണ്ണിലും രണ്ടു മൂന്നു മാസമെങ്കിലും രോഗാണു ഭീഷണി നിലനിൽക്കും.
എങ്ങനെ പടരുന്നു?
രോഗാണുക്കൾ കലർന്ന മലിനജലത്തിൽ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോൾ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. ശരീരത്തിൽ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കിൽ സാധ്യത കൂടും. ശരീരത്തിൽ മുറിവുകൾ ഇല്ലെങ്കിലും ദീർഘനേരം മലിന ജലത്തിൽ പണിയെടുക്കുന്നവരിൽ ജലവുമായി സമ്പർക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ജോലി, മറ്റു പ്രവൃത്തികൾ സംബന്ധമായി രോഗാണുക്കൾ കലർന്ന ചളിയുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. രോഗാണു കലർന്ന ജലം കുടിക്കുന്നതും കാരണമാകും.
ഇവ ശ്രദ്ധിക്കണം
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 10 മുതൽ 14 വരെ ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മറ്റു പകർച്ചപ്പനികളുടെ സമാന ലക്ഷണങ്ങളാണ് ആരംഭത്തിൽ ഉണ്ടാകുന്നതെങ്കിലും ശ്രദ്ധിച്ചാൽ എലിപ്പനിയാണോ എന്ന് മനസിലാക്കാം.
ലക്ഷണങ്ങൾ
ശക്തമായ പനി, തലവേദന, പേശിവേദന. പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും ഉണ്ടാകുന്ന വേദന. കാൽമുട്ടിന് താഴെയുള്ള പേശികളിൽ കൈവിരൽകൊണ്ട് അമർത്തുമ്പോൾ വേദന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |