കൊല്ലം: കൊല്ലം- പുനലൂർ പാതയിൽ വൈദ്യുത ട്രെയിൻ ഓടിത്തുടങ്ങി. ഇന്നലെ രാവിലെ 6.30ന് പുനലൂരിൽ നിന്ന് പുറപ്പെട്ട പുനലൂർ - നാഗർകോവിൽ സ്പെഷ്യൽ ട്രെയിനാണ് വൈദ്യുതി എൻജിനിൽ ആദ്യം ഓടിയത്. പുതിയ ഇലക്ട്രിക് പാതയിലൂടെ മെമു ഓടിത്തുടങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും തീരുമാനമായില്ല.
വൈദ്യുതീകരണം പൂർത്തിയായ പാതയിൽ മാർച്ച് 21ന് സതേൺ സർക്കിൾ സേഫ്റ്റി കമ്മിഷണർ അഭയ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചെറിയ ന്യൂനതകൾ കണ്ടെത്തിയിരുന്നു. ഇതു കൂടി പരിഹരിച്ചതോടെ വൈദ്യുത എൻജിൻ ഓടിക്കാൻ സജ്ജമാണെന്ന് കാട്ടി റെയിൽവേ ഇലക്ട്രിക് വിഭാഗം കത്തു നൽകി. മെയ് 31ന് വൈദ്യുതീകരണത്തിന്റെ അവസാനഘട്ട ജോലികൾ കൂടി പൂർത്തിയാക്കി. അന്നു രാത്രി 25 കെ.വി വൈദ്യുതി, പുതിയ ലൈനിലൂടെ പ്രവഹിപ്പിക്കുക കൂടി ചെയ്തതോടെ വൈദ്യുത വണ്ടികൾ ഓടാൻ സജ്ജമായി.
കാത്തിരിപ്പിന്റെ ഒരു വർഷം
2017ൽ വൈദ്യുതീകരണത്തിന് അനുമതി ലഭിച്ച പാതയുടെ നിർമ്മാണ പ്രവൃത്തികൾ കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. 60 കോടിയായിരുന്നു ചെലവ്. മാർച്ച് 31 ന് മുൻപ് ജോലി തീർക്കണമെന്ന റെയിൽവേയുടെ കർശന നിലപാടാണ് സഹായകമായത്. ഉദ്യോഗസ്ഥരുടെ നിരന്തര ഇടപെടലുകളും സമ്മർദ്ദവും ഉണ്ടായി. പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ മൂവായിരത്തോളം മരങ്ങൾ മുറിച്ചു നീക്കേണ്ടതുണ്ട്. ഇതിന് കരാർ നൽകിയിട്ടുണ്ട്. വൈദ്യുതി എത്തിക്കാൻ പുനലൂരിൽ നിർമ്മാണം ആരംഭിച്ച 25 കെ.വി സബ് സ്റ്റേഷന്റെ പൂർത്തീകരണം കെ.എസ്.ഇ.ബിയുടെ ഉഴപ്പ് കാരണംനടന്നില്ല. പരവൂരിലുളള 25 കെ.വി സബ് സ്റ്റേഷനിൽ നിന്നാണ് ട്രെയിനുകൾ ഓടിക്കാൻ വൈദ്യുതി ലഭ്യമാക്കിയത്.
പുനലൂർ- ചെങ്കോട്ട പാതയും കുതിക്കുന്നു
കൊല്ലം- പുനലൂർ പാതയ്ക്ക് പിന്നാലെ പുനലൂർ- ചെങ്കോട്ട പാതയിലും വൈദ്യുതീകരണ ജോലികൾ വേഗത്തിലായി. പോസ്റ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. 61.32 കോടിയാണ് കരാർ തുക. 2023ൽ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |