കോട്ടയം. സ്വർണക്കടത്തുകേസിൽ സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി നടത്തിയ കളക്ടറേറ്റ് മാർച്ചിനിടെ കല്ലേറും ജലപീരങ്കി പ്രയോഗവും. ആർക്കും പരിക്കില്ല.
ഇന്നലെ രാവിലെ ഗാന്ധിസ്‌ക്വയറിൽനിന്ന് സമരക്കാർ പ്രകടനമായെത്തുകയായിരുന്നു. കനത്ത സുരക്ഷാ വലത്തിലായിരുന്നു കളക്ടറേറ്റ്. രണ്ടുകവാടങ്ങളും ബാരിക്കേഡ് വച്ച് അടച്ചിരുന്നു. ഗതാഗതവും തടഞ്ഞു. മുദ്രാവാക്യം വിളികളോടെ പ്രധാന കവാടത്തിലെത്തിയ പ്രവർത്തകരിൽ ചിലർ നേരെ ബാരിക്കേഡിനുമുകളിൽ വലിഞ്ഞുകയറി കൊടിയുയർത്തി. ഉദ്ഘാടനയോഗത്തിനുശേഷം നേതാക്കൾ പിൻവലിഞ്ഞതോടെ പ്രവർത്തകർ 'പൊലീസ് ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി അക്രമാസക്തരായി. ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ചു. പൊലീസിനു നേരെ കല്ലുകളും കുപ്പികളും കൊടികളും വലിച്ചെറിഞ്ഞു. ജലപീരങ്കി വാഹനത്തിലും കല്ലുകൾ പതിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിവരമിറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തിരികെയെത്തി കല്ലെറിഞ്ഞവരെ വിലക്കുകയും പൊലീസിനോട് സംസാരിക്കുകയും ചെയ്തു. ജലപീരങ്കി വാഹനം മാറ്റാതെ തങ്ങൾ പിൻമാറില്ലെന്ന് അറിയിച്ചതോടെ പൊലീസ് വാഹനം മാറ്റി. ഇതോടെ പ്രവർത്തകൾ പിരിഞ്ഞുപോവുകയായിരുന്നു.
യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരത്തെ തോക്കോ ലാത്തിയോ ഉയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ കേരള ജനത തിരിച്ചടിക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, നേതാക്കളായ കെ.സി. ജോസഫ്, അഡ്വ. ടോമി കല്ലാനി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |