ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്ക് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗും ആരോപണങ്ങളും നിറഞ്ഞ ആന്റി ക്ളൈമാക്സ്. മഹാരാഷ്‌ട്രയിലും ഹരിയാനയിലും രഹസ്യബാലറ്റ് സ്വഭാവം ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിനെ തുടർന്ന് വോട്ടെണ്ണൽ വൈകി.
രാജസ്ഥാനിലും ഹരിയാനയിലും മഹാരാഷ്‌ട്രയിലും കർണ്ണാടകയിലും എതിരാളികളെ ഭയന്ന് റിസോർട്ടിലും ഹോട്ടലുകളിലുമാക്കിയ എം.എൽ.എമാരെ അതത് കക്ഷികൾ ഇന്നലെ രാവിലെ 9 ന് നിയമസഭാ മന്ദിരങ്ങളിൽ എത്തിച്ചിരുന്നു.
കർണ്ണടകയിൽ ജെ.ഡി.എസ് എം.എൽ.എ ശ്രീനിവാസ് ഗൗഡ കോൺഗ്രസിന് വോട്ടു ചെയ്‌തത് പരസ്യമാക്കി. തങ്ങളുടെ എം.എൽ.എയെ കുതിരക്കച്ചവടത്തിലൂടെ കോൺഗ്രസ് തട്ടിയെടുത്തെന്ന് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ആരോപിച്ചു. രാജസ്ഥാനിൽ രണ്ട് ബി.ജെ.പി വോട്ടുകൾ തങ്ങൾക്ക് ലഭിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടു.
മഹാരാഷ്‌ട്രയിലും ഹരിയാനയിലും കോൺഗ്രസ് രഹസ്യസ്വഭാവം ലംഘിച്ചതിനാൽ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ്കമ്മിഷന് പരാതി നൽകിയതായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ഹരിയാനയിൽ കോൺഗ്രസ് എം.എൽ.എമാരായ കിരൺ ചൗധരിയും ബി.ബി. ബത്രയും ചട്ടം തെറ്റിച്ചെന്ന് ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി മുന്നണിയുടെ യഷോമതി താക്കൂർ (കോൺഗ്രസ്), ജിതേന്ദ്ര അഹ്‌വാദ് (എൻ.സി.പി), സുഹാസ് കാണ്ഡെ (ശിവസേന) എന്നിവർ പോളിംഗ് ഏജന്റുമാർക്ക് ബാലറ്റ് പേപ്പർ കൈമാറിയത് ചട്ട ലംഘനമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.
ഹരിയാനയിൽ സ്വതന്ത്ര എം.എൽ.എ ബൽരാജ് കുണ്ഡു വോട്ടു ചെയ്‌തില്ല. താനടക്കം ആറ് സ്വതന്ത്രർ ബി.ജെ.പിക്ക് വോട്ടു ചെയ്‌തെന്നും കുൽദീപ് ബിഷ്‌ണോയ് അടക്കം രണ്ട് വോട്ടുകൾ കോൺഗ്രസിന് നഷ്‌ടമായെന്നും രൺധീർ ഗോലാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |