ആലപ്പുഴ: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 27,823 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതരായ 9,912 കുടുംബങ്ങളും കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഫീൽഡ് തല പരിശോധനയിൽ കണ്ടെത്തിയ അർഹരുടെയും അനർഹരുടെയും പട്ടികകൾ പ്രത്യേകമായി പ്രസിദ്ധീകരിച്ചു.
ഗ്രാമപഞ്ചായത്തുകളിലെ പട്ടികളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കും നഗരസഭകളിൽ സെക്രട്ടറിമാർക്കും 17വരെ അപ്പീൽ സമർപ്പിക്കാം. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. അപ്പീലുകൾ സ്വീകരിക്കാൻ ഹെൽപ്പ് ഡെസ്‌കുകൾ ഒരുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ നൽകാം.
അർഹത ഉറപ്പു വരുത്തുന്നതിനും മുൻഗണനയിൽ മാറ്റം വരുത്തുന്നതിനും ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഭൂരഹിത ഭവന രഹിതരുടെ പട്ടികയിലേക്കും മറിച്ചും മാറുന്നതിനും അപ്‌ലോഡ് ചെയ്ത രേഖകളിൽ മാറ്റം വരുത്തുന്നതിനും അപ്പീൽ സമർപ്പിക്കാം. അർഹതയുള്ളവരുടെ പട്ടികയിൽ അനർഹർ ഉൾപ്പെട്ടതായി ആക്ഷേപം ഉള്ളവർക്ക് ഹെൽപ്പ് ഡെസ്‌ക്ക് മുഖേന പരാതി നൽകാം.
അന്തിമ പട്ടിക ആഗസ്റ്റ് 16ന്
ആദ്യ തലത്തിലെ അപ്പീലിനു ശേഷമുള്ള കരട് പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും. ഇതിൻമേലുള്ള അപ്പീൽ ജില്ലാ കളക്ടർക്ക് ഓൺലൈനായി സമർപ്പിക്കാം. ജില്ലാ കളക്ടർ അദ്ധ്യക്ഷനും ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറുമായ കമ്മിറ്റിയാണ് അപ്പീലുകൾ പരിശോധിക്കുക. രണ്ടു തലങ്ങളിലും അപ്പീലുകൾ പരിഗണിച്ച ശേഷം ഗ്രാമസഭകളിലും വാർഡ് സഭകളിലും പട്ടിക പരിശോധിച്ച് അനർഹരെ ഒഴിവാക്കും. ആഗസ്റ്റ് 10നകം പട്ടികയ്ക്ക് ഭരണ സമിതി അംഗീകാരം നൽകി 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |