പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ സ്മാം കർഷക സഹായ പദ്ധതി ഉതിമൂട് കൃഷിഭവനിൽ അട്ടിമറിക്കുന്നതായി കർഷകന്റെ പരാതി. കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി ലഭിക്കുന്നതിന് അപക്ഷേയുമായി ചെന്ന തന്നോട് ഇങ്ങനെയാെരു പദ്ധതിയില്ലെന്നാണ് ഉതിമൂട് കൃഷിഭവനിൽ നിന്ന് അറിയിച്ചതെന്ന് റാന്നി തോട്ടമൺ കല്ലുതുണ്ടത്തിൽ കെ.കെ.സോമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുണ്ടെന്നാണ് കൃഷി വകുപ്പിന്റെ പന്തളം അസിസ്റ്റൻഡ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചത്. വീണ്ടും ഉതിമൂട് കൃഷിഭവനിൽ എത്തി അപേക്ഷേ സമർപ്പിച്ചപ്പോൾ നിരസിച്ചു. തുടർന്ന് പന്തളം എക്സിക്യൂട്ടീവ് എൻജിനീയർക്കും കൃഷി വകുപ്പ് മന്ത്രിക്കും നൽകിയ അപേക്ഷ ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. കളക്ടറേറ്റിൽ നടത്തിയ പരിശോധനയിലാണ് പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനമായത്. വാങ്ങുന്ന കൃഷി യന്ത്രങ്ങൾക്ക് കരം അടച്ച രസീതുള്ള കർഷകന് അൻപത് ശതമാനവും ഇല്ലാത്തവർക്ക് നാൽപ്പത് ശതമാനവും സബ്സിഡി ലഭിക്കുന്നതാണ് പദ്ധതി. കൃഷി ഭവൻ അധികൃതരുടെ അനാസ്ഥ കാരണം പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭിക്കാതെ പോവുകയാണെന്ന് സോമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |