കൊച്ചി: പിറവം കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികളിൽ ഒരാളായ ഇടുക്കി ഉടുമ്പൻചോല പുറ്റടി കടിയംകുന്നേൽ വീട്ടിൽ രവീന്ദ്രൻ (63) ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഇടുക്കി മൈനർ സിറ്റി സ്വദേശി സുനിൽകുമാറിനെയും (40) വണ്ടിപ്പെരിയാർ സ്വദേശി തങ്കമുത്തുവിനെയും (60) അടക്കം 11 പേരെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രവീന്ദ്രൻ ഒളിവിൽപ്പോയി. വ്യാഴാഴ്ച പുറ്റടിയിലെ വീട്ടിൽ നിന്ന് അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കട്ടപ്പന, വണ്ടൻമേട്, വണ്ടിപ്പെരിയാർ, തൃശൂർ, കോതമംഗലം, കുമളി സ്‌റ്റേഷനുകളിൽ കള്ളനോട്ട് നിർമ്മാണത്തിന് ഇയാൾക്കെതിരെ കേസുണ്ട്. രവീന്ദ്രനാണ് സുനിൽകുമാറിനെയും തങ്കമുത്തുവിനെയും പരസ്പരം പരിചയപ്പെടുത്തുന്നത്. ഇരുവരും വ്യത്യസ്ത കള്ളനോട്ട് സംഘങ്ങളിൽ അംഗങ്ങളായിരുന്നു. ഇവരുടെ അറസ്റ്റിന് മുൻപ് രവീന്ദ്രൻ ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് കൈപ്പറ്റിയിരുന്നു. അറസ്റ്റ് വിവരം അറിഞ്ഞ് ഈ പണം അടുപ്പിലിട്ട് കത്തിച്ചുകളഞ്ഞെന്നാണ് മൊഴി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രവീന്ദ്രന്റെ അറസ്റ്റോടെ കേസിൽ എല്ലാ പ്രതികളും പിടിയിലായി.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി രാജ്‌മോഹൻ, സി.ഐ ആർ. ജോസ്, എസ്.ഐ കെ.എസ്. രാജീവ്, എ.എസ്.ഐ അബ്ദുൾ ജലീൽ, സി.പി.ഒ ബിനോയ്, നവീൻ എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |