ആലക്കോട് : വനമേഖലകളോടു ചേർന്നുള്ള ഒരു കിലോമീറ്റർ ദൂരം ബഫർസോൺ പരിധിയിൽ വരുമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മലയോരമേഖലയിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ആശങ്ക ഉയരുന്നതിനിടയിൽ കർണ്ണാടകയുടെ ബഫർസോൺ കൂടുതൽ ആധി വർദ്ധിപ്പിക്കുന്നു.
കർണ്ണാടകത്തിലെ തലക്കാവേരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായുള്ള കുടക് റിസർവ്വ് ഫോറസ്റ്റ് കേരളത്തിന്റെ വനമേഖലയുമായി ചേർന്ന് കിടക്കുന്നതാണ്. കാസർകോട്, കണ്ണൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ രാജപുരം, കാനംവയൽ, പുളിങ്ങോം, രാജഗിരി, ജോസ്ഗിരി, മാമ്പൊയിൽ, ചീക്കാട്, മഞ്ഞപ്പുല്ല്, കരാമരംതട്ട്, പൊട്ടൻപ്ലാവ്, തുടങ്ങിയ പ്രദേശങ്ങളൊക്കെ കേരള കർണ്ണാടക വനമേഖലയോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളാണ്.
കരാമരംതട്ട് ഡിവിഷനു കീഴിലുള്ള കേരളത്തിന്റെ വനവിസ്തൃതി ആയിരത്തിലധികം ഹെക്ടർ വരും. കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതൽമലയും ഇതിൽപെടും.
കേരളത്തിന്റെ വനപ്രദേശത്ത് വന്യജീവികളെത്തുന്നത് കുടക് റിസർവ്വ് വനത്തിൽ നിന്നുമാണ്. കുടക് വനാതിർത്തിയിൽ നിന്നും എരിയൽ ലൈൻ നോക്കുകയാണെങ്കിൽ ചെറുപുഴ, ഉദയഗിരി, ആലക്കോട്, നടുവിൽ, ഏരുവേശ്ശി തുടങ്ങി നിരവധി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ജനങ്ങളെ ബഫർസോൺ ബാധിക്കുമെന്നുറപ്പാണ്. ഇരിക്കൂർ നിയോജക മണ്ഡലത്തിൽപ്പെട്ട സ്ഥലങ്ങൾ ഇപ്പോൾ ബഫർസോണിന്റെ പരിധിയിൽ വന്നിട്ടില്ല എന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അഡ്വ. സജീവ് ജോസഫ് എം.എൽ.എയെ അറിയിച്ചതിലാണ് നാട്ടുകാരുടെ ആശ്വാസം.
മനസു തകർത്ത് കൃഷിനാശവും
കർണ്ണാടക വനമേഖലയിൽ നിന്നുള്ള വന്യജീവികളുടെ കടന്നുകയറ്റം മൂലം ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായതോടെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന സ്ഥലങ്ങളിൽ നിന്നും നൂറുകണക്കിന് കുടുംബങ്ങളാണ് ഓരോ വർഷവും മാറിത്താമസിക്കുന്നത്.
തലക്കാവേരിയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കേരള ഫോറസ്റ്റ് ചീഫ് കൺസർവേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്
അഡ്വ. സജീവ് ജോസഫ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |