മലപ്പുറം: നിർമ്മാണം പൂർത്തിയായ തവനൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയാവും. മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യാതിഥിയാവും. ഡോ.കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷനാവും.
തവനൂർ കൂരടയിൽ ജയിൽ വകുപ്പിന്റെ 7.56 ഏക്കർ ഭൂമിയിൽ മൂന്ന് നിലകളിലായാണ് ജയിൽ സമുച്ചയം നിർമിച്ചിട്ടുള്ളത്. മറ്റ് മൂന്ന് ജയിലുകളിൽനിന്ന് വ്യത്യസ്തമാണ് പുതിയ ജയിലിന്റെ നിർമാണം. 'യു' ആകൃതിയിൽ മൂന്ന് നിലകളിലായാണ് ജയിൽ നിർമിച്ചിരിക്കുന്നത്. 706 തടവുകാരെ പാർപ്പിക്കുന്നതിനുള്ള സൗകര്യമാണ് ജയിലുള്ളത്. 35 കോടിയോളം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. നിലവിലെ സെൻട്രൽ ജയിലുകളുടെ നിർമാണ രീതിയിൽനിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഉദ്ഘാടനദിവസം പൊതുജനങ്ങൾക്ക് ജയിൽ സന്ദർശിക്കാനുള്ള അവസരവും ഉണ്ടാകും. രാവിലെ ഒമ്പത് മുതൽ 10 വരെ ഒരു മണിക്കൂർ സമയമാണ് ജയിലിന്റെ ഉൾവശം മുഴുവനായും സന്ദർശകർക്കായി സമയം അനുവദിച്ചിട്ടുള്ളത്. എന്നാൽ ഫോട്ടോ എടുക്കുന്നതിന് അനുവദിക്കില്ല. അതീവ സുരക്ഷാ മേഖലയായതിനാൽ ഉദ്ഘാടനത്തിന് ശേഷം ജയിലിനുള്ളിൽ സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |