തിരുവനന്തപുരം:തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും. വെള്ളയമ്പലത്തെ ശുദ്ധീകരണശാലയിലെ മൂന്നു ടാങ്കുകളിൽ ശുചീകരണം നടക്കുന്നതിനാലാണ് തിങ്കൾ,ചൊവ്വ, ബുധൻ ദിവസങ്ങളിൽ തമ്പാനൂർ,ഫോർട്ട്,ശ്രീവരാഹം, ചാല,വലിയശാല,കുര്യാത്തി,മണക്കാട്,ആറ്റുകാൽ,വള്ളക്കടവ്,മുട്ടത്തറ, കമലേശ്വരം,അമ്പലത്തറ,കളിപ്പാൻകുളം,പെരുന്താന്നി,ശ്രീകണ്‌ഠേശ്വരം തുടങ്ങിയ വാർഡുകളിലും കൈതമുക്ക്,പാസ്‌പോർട്ട് ഓഫീസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ,ചമ്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.വെള്ളയമ്പലം ഒബ്സർവേറ്ററിയിലെ ടാങ്കുകൾ ആറ് മാസം കൂടുമ്പോൾ ശുചീകരിക്കാറുണ്ട്.വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവുരത്തുന്നത് കണക്കിലെടുത്താണിത്.ഒരു ദിവസം ഒരു ടാങ്ക് മാത്രമേ ശുചീകരിക്കുകയുള്ളൂവെന്നതിനാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.അരുവിക്കരയിൽ നിന്നുള്ള ജലം വെള്ളയമ്പലത്തെ 36 എം.എൽ.ഡി പ്ളാന്റിൽ എത്തിക്കുകയും അവിടെ ശുദ്ധീകരിച്ച് ടാങ്കുകളിൽ ശേഖരിച്ച ശേഷമാണ് ഇപ്പോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം നടത്തുന്നത്.രാവിലെ ആരംഭിക്കുന്ന ശുചീകരണം വൈകിട്ടോടെ പൂർത്തിയാക്കി വെള്ളം വീണ്ടും ശേഖരിക്കും.ജനങ്ങൾക്ക് വെള്ളം ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടായാൽ കോർപ്പറേഷനുമായി ബന്ധപ്പെടാം.കോർപ്പറേഷന്റെ സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെയും കുടിവെള്ളക്ഷാമം അധികൃതരെ അറിയിക്കാം.
ടാങ്കറിൽ വെള്ളം വേണ്ടവർക്ക് ഹെൽപ് ലൈൻ നമ്പർ: 8547697340
കോർപ്പറേഷൻ കൺട്രോൾ റൂം: 9496434488, 0471 – 2377701
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |