തിരുവനന്തപുരം: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. യുവതിയുടെ അമ്മ തമ്പാനൂർ പൊലീസ് ഇൻസ്‌പെക്ടർക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കി ജൂലായ് 25 നകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശിച്ചു. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും നൽകിയ ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസറും സമർപ്പിക്കണം.
കല്ലിയൂർ തെറ്റിവിള സ്വദേശിനി ബീന നൽകിയ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ മകൾ രേവതി (29) കഴിഞ്ഞ ആഗസ്റ്റ് 10 നാണ് എസ്.എ.ടി ആശുപത്രിയിൽ മരിച്ചത്. 10 ന് രാവിലെയാണ് തൈക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിഅധികൃതർ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. തൈക്കാട് ആശുപത്രിയിൽ രേവതിയെ ചികിത്സിച്ച ഡോക്ടർ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കൽ ഓഫീസർ രണ്ടാം പ്രതിയായും തമ്പാനൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. എന്നാൽ അതിനു ശേഷം യാതൊരു നടപടിയുമില്ല. രേവതിയുടെ മരണ സർട്ടിഫിക്കറ്റ് നഗരസഭ നൽകിയിട്ടില്ല. ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണമെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |