കാബൂൾ: അഫ്ഗാനിസ്ഥാന്റെ മണ്ണിൽ നിന്ന് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം തടയുമെന്നും
പ്രത്യേക രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്നും താലിബാൻ ഇന്ത്യയ്ക്ക് ഉറപ്പ് നൽകിയെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച കാബൂളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജെ.പി. സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം അഫ്ഗാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി, പ്രതിരോധമന്ത്രി മുല്ലാ യാക്കൂബ്, വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുട്ടാഖി തുടങ്ങിയ താലിബാൻ ഉന്നത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം.
പാക് ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയ്ക്കെതിരെ നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും പ്രത്യേക വിവരങ്ങൾ നൽകിയാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ക്വ ഇദ ഭീകരർക്കെതിരെ നടപടിയെടുക്കുമെന്നും താലിബാൻ അറിയിച്ചു.
താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഭീകരരെ നേരിടാനുള്ള അഫ്ഗാന്റെ കഴിവ് മെച്ചപ്പെടുത്തണമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയ്ക്കെതിരെ പാക് ഭീകര സംഘടനകൾ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഇന്ത്യ താലിബാനോട് ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ 20,000 മെട്രിക് ടൺ ഗോതമ്പും കൊവിഡ് വാക്സിനുകളും മരുന്നുകളും ശീതകാല വസ്ത്രങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ ഇന്ത്യ അഫ്ഗാന് നൽകിയിട്ടുണ്ട്. അതേസമയം, താലിബാൻ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |