തൃക്കാക്കര: സംസ്ഥാനത്ത് റോഡപകടങ്ങൾ വർദ്ധിക്കുമ്പോഴും റോഡ് സുരക്ഷാ അതോറിട്ടിയിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത് 127 കോടി രൂപ. അപകടങ്ങൾ കുറയ്ക്കാനുൾപ്പെടെ പദ്ധതികൾക്ക് ചെലവാക്കേണ്ട തുകയാണ് വെറുതെ കിടക്കുന്നത്.
റോഡപകടങ്ങൾ കുറയ്ക്കുക, അപകട മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി 2017ൽ സർക്കാർ രൂപീകരിച്ചതാണ് റോഡ് സുരക്ഷാ അതോറിട്ടി. ഗതാഗത വകുപ്പ് മന്ത്രിയാണ് ചെയർമാൻ. പൊതുമരാമത്ത് മന്ത്രി വൈസ് ചെയർമാനുമായി രൂപീകരിച്ച സമിതിയിൽ ചീഫ് സെക്രട്ടറി, നിയമ, ധനകാര്യ, ആരോഗ്യ, ആഭ്യന്തര വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെട്ടതാണ് റോഡ് സുരക്ഷാ അതോറിട്ടി.
റോഡ് സുരക്ഷാ കമ്മിഷണറുടെ പേരിൽ ട്രഷറിയിലും സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടുകളിലുമായി 127,82,37,707.48 കോടി രൂപയാണ് നിലവിലുള്ളത്.
2021 ജനുവരി ഒന്നു മുതൽ 2022 ജനുവരി ഒന്നുവരെ 40,46,33,391 രൂപ ചെലവഴിച്ചതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിരേഖയിൽ പറയുന്നു. എന്തെല്ലാം പദ്ധതികളാണ് ഇക്കാലത്ത് നടപ്പാക്കിയതെന്ന് പറയുന്നുമില്ല.
# ചെലവഴിച്ച തുക
(2021 ജനുവരി ഒന്നുമുതൽ 2022 ജനുവരി ഒന്നുവരെ)
ശമ്പളം 1,07,68,464
വൈദ്യുതി /ഫോൺ 3,24,075
ഓഫീസ് വാടക 29,04,912
വിവിധ പദ്ധതികൾക്കായി 38,92,78,861
മറ്റ് ഇനങ്ങൾ 13,57,079
ആകെ ചെലവഴിച്ചത് 40,46,33,391 കോടി
# ഫണ്ടിന്റെ ലക്ഷ്യങ്ങൾ
സർക്കാരിന് റോഡ് സുരക്ഷാ നയത്തിൽ ഉപദേശം നൽകുക
റോഡ് സുരക്ഷയ്ക്ക് ആവശ്യമായ നിയമങ്ങൾ നടപ്പാക്കുക
വിവിധ വകുപ്പുകളുമായും ഏജൻസികളുമായും ബന്ധപ്പെട്ട് റോഡ് സുരക്ഷാ പ്രവർത്തനം ക്രോഡീകരിക്കുക
റോഡ് സുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികളും പരിപാടികളും ആവിഷ്കരിക്കുക
സുരക്ഷാ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |