പാലക്കാട്: കാൽനട യാത്രക്കാർക്ക് സുരക്ഷിത യാത്ര ഒരുക്കാൻ നഗരസഭ നിർമ്മിച്ച നടപ്പാതകൾ അപകട കെണിയാകുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച നടപ്പാതകളാണ് കാൽനട യാത്രക്കാർക്ക് ഭീഷണിയായി നിലനിൽക്കുന്നത്. കോർട്ട് റോഡ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ നടപ്പാതകളിലൂടെ നടക്കുന്ന യാത്രക്കാരുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ വീഴുന്ന അവസ്ഥയാണ്. ജില്ലാ ആശുപത്രിക്ക് മുന്നിലെ നടപ്പാതയിലാണ് മരവും വൈദ്യുതികാലും കാൽനട യാത്രക്കാർക്ക് തടസമായി നിൽക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന വൈദ്യുതി കാലും മരവും നടപ്പാത നവീകരണം പൂർത്തീകരിച്ചതോടെ അകത്തായി. ഇതിന് പുറമെ നടപ്പാതയിലെ കുറുകെ കിടക്കുന്ന പഴയ ടെലഫോൺ കാലും അപകടം ഉണ്ടാക്കുന്ന തരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാൽനട യാത്രകാർക്ക് നിലവിൽ റോഡിലൂടെയും നടപ്പാതയിലൂടെയും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ആശുപത്രിയിലേക്കും നഗരസഭാ ഓഫീസ് ആവശ്യങ്ങൾക്ക് പോകുന്ന നടപ്പാതയിലാണ് ഇത്തരമൊരു ദുരവസ്ഥ. പ്രായമായവും രോഗികളും ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നത്. നഗരത്തിലെ നടപ്പാതകൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൈയ്യടക്കുന്നതിനു പുറമെയാണിത്. ഇത്തരം അപകടക്കെണി യാത്രക്കാർ കണ്ടില്ലെങ്കിൽ വലിയ അപകടമാകും ഉണ്ടാകുക. നഗരസഭയുടെ മൂക്കിന് താഴെയുള്ള നടപ്പാതയുടെ ഈ സ്ഥിതി അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. നടപ്പാതയിലെ തടസങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നതാണ് കാൽനട യാത്രക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |