തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദീകരണം. കറുത്ത മാസ്ക് ധരിച്ച് എത്തിയ മാദ്ധ്യമപ്രവർത്തകരെ പൊലീസ് കൊച്ചിയിൽ വിലക്കിയെന്ന മാദ്ധ്യമവാർത്തകളെ തുടർന്നാണ് പ്രതികരണം.
കൊച്ചിയിൽ നടന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയ മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞില്ല, പകരം അവർക്ക് നീല സർജിക്കൽ മാസ്ക് വിതരണം ചെയ്യുകയായിരുന്നു. കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലായിരുന്നു പൊലീസിന്റെ മാസ്ക് വിതരണം.
ഇതിനിടെ കറുത്ത വസ്‌ത്രം ധരിച്ച് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന കലൂർ മെട്രോ സ്‌റ്റേഷന് സമീപമെത്തിയ രണ്ട് ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരെ ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി വിശ്രമിക്കുന്ന ഗസ്റ്റ് ഹൗസ് പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ഡിസിപിയുടെ നേതൃത്വത്തിലാണു സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസ് നേരിട്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പലയിടത്തും ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. പൊലീസും ജനങ്ങളും തമ്മിൽ തർക്കം തുടരുകയാണ്. മണിക്കൂറുകളോളമാണ് മുഖ്യമന്ത്രിക്ക് കടന്നുപോകാനായി ജനങ്ങളെ തടഞ്ഞുനിർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |