SignIn
Kerala Kaumudi Online
Saturday, 20 April 2024 4.33 PM IST

കുരുക്കിലായത് ജനം; വയനാട് റോഡ് സ്തംഭിച്ചത് മൂന്നുമണിക്കൂർ സമരത്തിൽ നഗരം നിശ്ചലം

road

കോഴിക്കോട്: സ്വപ്‌ന സുരേഷ് വിവാദത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യവുമായി പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരത്തിൽ നഗരം നിശ്ചലം. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പ്രതിഷേധസമരങ്ങളിൽ പൊലീസ് ഏകപക്ഷീയമായി റോഡ് ബ്ലാക്ക് ചെയ്യുന്നതാണ് നഗരത്തിലെത്തുന്നവരെ കുരുക്കിലാക്കുന്നത്. ഡി.ഡി.ഇ ഓഫീസ്, കളക്ടറേറ്റ്, കമ്മിഷണർ ഓഫീസ് തുടങ്ങിയ ഇടങ്ങളിലേക്ക് ആരെങ്കിലും മാർച്ച് പ്രഖ്യാപിച്ചാൽ ഉടൻ നഗര റോഡുകൾ മുഴുവൻ ബ്ലോക്ക് ചെയ്ത് തങ്ങളുടെ ഭാഗം പൊലീസ് സുരക്ഷിതമാക്കുമ്പോൾ കുരുങ്ങുന്നത് സാധാരണക്കാരാണ്.

സമരം നടത്തുന്ന പാർട്ടികളുടെ ആൾബലം പോലും പരിശോധിക്കാതെ ഗതാഗതം തടസപ്പെടുത്തുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്ത ട്രെയിൻ കിട്ടാതെ, കെ.എസ്.ആർ.ടിസി ബസ് കിട്ടാതെ വഴിയറിയാതെ തലങ്ങും വിലങ്ങുമോടുകയാണ് ജനം.
ഇന്നലെ കമ്മിഷണർ ഓഫീസിലേക്ക് മാർച്ചുമായെത്തി മുഖ്യമന്ത്രിയുടെ പടവുമായി ലുക്കൗട്ട് നൊട്ടീസ് ഒട്ടിക്കാനെത്തിയതാണ് യൂത്ത് ലീഗ് പ്രവർത്തകർ. യാതൊരു പ്രകോപനവും ഉണ്ടാവില്ലെന്നും ഒരു പ്രകടനവും പ്രസംഗവും മാത്രമേ ഉള്ളൂവെന്നും പ്രവർത്തകർ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. 11.30നാണ് പരിപാടി. വന്നത് പത്തോ പതിനഞ്ചോ പേർ. പക്ഷെ രാവിലെ ഒമ്പതുമുതൽ ഡി.ഡി.ഇ ഓഫീസിന് മുമ്പിൽ മാനാഞ്ചിറയ്ക്ക് സമീപത്തെ പ്രധാന റോഡ് പൊലീസ് ഭാഗികമായി ബ്ലോക്ക് ചെയ്തു. വയനാട് റോഡ് വഴി കണ്ണൂർ ഭാഗത്തേക്കും, റെയിൽവേസ്‌റ്റേഷനിലേക്കും ഫറോക്ക് മീഞ്ചന്ത ഭാഗത്തേക്കും സിറ്റി റൂട്ടുകളിലേക്കും പോകുന്ന നൂറുകണക്കായ ബസുകളും മറ്റ് വാഹനങ്ങളും ഓട്ടോകളുമെല്ലാം മണിക്കൂറുകളോളം നഗരത്തിന്റെ പലഭാഗങ്ങളിലുമായി കുരുങ്ങിക്കിടന്നു. പതിനൊന്നുമണിയോടെ റോഡ് പൂർണമായും ബാരിക്കേഡ് വെച്ച് ബ്ലോക്ക് ചെയ്തു. തുടർന്ന് മാവൂർ റോഡിലും ഹെഡ്‌പോസ്‌റ്റോഫീസിന് മുമ്പിലായി കുടുങ്ങിയ യാത്രക്കാരും കാൽനടയായി റെയിൽവേസ്റ്റേഷനിലേക്കും മറ്റും നീങ്ങുന്ന കാഴ്ച ദയനീയമായിരുന്നു. യൂത്ത് ലീഗ് പ്രതിഷേധം കഴിഞ്ഞയുടനെ മഹിളാ കോൺഗ്രസിന്റെ ബിരിയാണി മാർച്ചും ഗതാഗതം മുടക്കി. മിഠായിത്തെരുവിൽ എസ്.കെ.പ്രതിമയ്ക്ക് മുന്നിലായി മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധ സമരവും ഒരുമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടാക്കി. രണ്ടാം ശനിയാഴ്ചയാകയാൽ സ്‌കൂളുകളൊന്നും പ്രവർത്തിക്കാത്തതിനാൽ കുട്ടികളുടെ യാത്രാദുരിതം മാത്രം കാണേണ്ടി വന്നില്ല.

നഗരത്തിൽ ഇന്ന് മുന്നറിയിപ്പ്,
ഗതാഗതം തിരിച്ചുവിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നഗരത്തിൽ ചില പരിപാടികളിൽ പങ്കെടുക്കുന്നതിനാൽ മുന്നറിയിപ്പില്ലാതെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയുടെ യാത്രയുടെ റൂട്ട് അനുസരിച്ചായിരിക്കും ഗതാഗതം വഴി തിരിച്ചുവിടുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യുക. കനത്ത സുരക്ഷയിലായിരിക്കും മുഖ്യമന്ത്രിയുടെ യാത്ര. ഇതിനായി 12 അസി. കമ്മിഷണർമാരെ നിയോഗിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ യാത്രാ മേഖലയെ ഓരോ ഭാഗങ്ങളായി തിരിച്ച് ഒരു അസി. കമ്മിഷണർക്ക് ചുമതല നൽകി. ഇതോടൊപ്പം നഗരത്തിൽ വൻ പൊലീസ് വിന്യാസവും ഉണ്ടാവും. മുഖ്യമന്ത്രി കടന്നുവരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെല്ലാം വൻ പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാവും.ആംഡ് പൊലീസിനെയും ഇതിനായി നിയോഗിക്കും.

മുഖ്യമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ എത്തണം. മാദ്ധ്യമ പ്രവർത്തകർക്കും ഇത് ബാധകമാണെന്ന് പൊലീസ് പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ ഉടൻ കസ്റ്റഡിയിലെടുക്കാനും നിർദ്ദേശമുണ്ട്. ഇതോടൊപ്പം ഹോട്ടലുകളിലും ലോഡ്ജുകളിലും ഇന്നലെ മുതൽ പുതുതായി താമസിക്കാൻ എത്തിയവരെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ഒരുക്കാത്ത സുരക്ഷയാണ് പിണറായി വിജയന്റെ പരിപാടികളോടനുബന്ധിച്ച് പൊലീസ് ഒരുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.