വെള്ളറട: വാഹനം പണയത്തിനെടുത്തശേഷം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ അഞ്ചംഗ സംഘത്തിലുള്ള മൂന്നുപേർ പിടിയിൽ. ജൂൺ 8ന് വെങ്ങാനൂർ ഇന്ദിര സദനത്തിൽ വിഷ്ണു, സുഹൃത്ത് അനന്തു എന്നിവരെ ആക്രമിച്ച് വാഹനം തട്ടിയെടുക്കാൻ ശ്രമിച്ച സംഘം മാല മോഷ്ടിക്കുകയും ചെയ്‌തിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ വെള്ളറട നെട്ട റോഡരികത്ത് വീട്ടിൽ നന്ദു (29), കുന്നത്തുകാൽ ചെറിയകൊല്ല വേങ്കോട് കാട്ടുവിള പുത്തൻവീട്ടിൽ നിധിൻ ഉദയൻ (24), നിലമാംമൂട് കുഴിക്കാല മേലേതട്ട് പുത്തൻവീട്ടിൽ അജിത് (22) എന്നിവരെയാണ് തമിഴ്നാട്ടിലേക്ക് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കളിയിക്കാവിളയിൽവച്ച് പിടികൂടിയത്. പിടിയിലായ നിധിൻ ഉദയൻ വെള്ളറട സ്റ്റേഷനിലെ ക്രിമിനൽ കേസിൽ പ്രതിയാണെന്നും മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ജൂൺ 8ന് രാത്രി 10ന് നേരത്തെ പറഞ്ഞുറപ്പിച്ച കരാർ പ്രകാരം വിഷ്‌ണുവിനെയും അനന്തുവിനെയും കാറുമായി നിലമാംമൂട്ടിലെത്താൻ സംഘാംഗങ്ങൾ അറിയിച്ചു. മൂന്നുലക്ഷം രൂപയ്‌ക്കാണ് കരാർ ഉറപ്പിച്ചിരുന്നത്. ഇവർ കാറുമായി എത്തിയപ്പോൾ പ്രതികളായ അഞ്ചംഗ സംഘം കാറിൽ കയറി വാഹന കരാർ പത്രത്തിൽ ഒപ്പിട്ടുവാങ്ങിയശേഷം പണം നൽകാതെ കേരള - തമിഴ്നാട് അതിർത്തിയായ നെട്ടയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. ഇതിനുശേഷം പണം നൽകിയതായി രേഖയുണ്ടാക്കുകയും ചെയ്‌തു.
പ്രതികൾ ഇവരെ അടുത്ത ദിവസം രാവിലെ പനച്ചമൂട്ടിൽ കൊണ്ടുപോയി ബസ് കയറ്റി വിടുകയായിരുന്നു. തിരികെ വീട്ടിലെത്തിയശേഷമാണ് വിഷ്‌ണുവും അനന്തുവും വെള്ളറട പൊലീസിൽ പരാതി നൽകിയത്. സി.ഐ മൃദുൽകുമാർ, എസ്.സി.പി.ഒമാരായ സനൽ എസ്.കുമാർ, ദീപു എസ്. കുമാർ, സി.പി.ഒമാരായ പ്രഭുല ചന്ദ്രൻ, പ്രദീപ്, പ്രജീഷ്, അനീഷ്, സജിൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |