തൃശൂർ: വരടിയം ഇത്തപ്പാറ കോളനിയിലെ കുട്ടികൾക്ക് സൗജന്യമായി ട്യൂഷനെടുക്കാൻ സുജിത ടീച്ചർ തയ്യാറായതോടെ അടഞ്ഞുകിടന്ന ഈറ്റപ്പണിശാല ക്ലാസ് മുറിയായി. ഈറ്റപ്പണിശാല ക്ലാസ് റൂമാക്കിയും കുട്ടികൾക്ക് പഠനസാമഗ്രികളുമായി പേരാമംഗലം ജനമൈത്രി പൊലീസും കുട്ടികൾക്കും ടീച്ചറിനും ഒപ്പമുണ്ട്. കുട്ടികൾക്കിരിക്കാനുള്ള പായ നൽകിയതും പൊലീസ് തന്നെ. മേയ് 30ന് തുടങ്ങിയ ക്ലാസിൽ ഇപ്പോൾ പ്രൈമറി മുതൽ ഹൈസ്ക്കൂൾ തലം വരെയുള്ള 30 കുട്ടികളുണ്ട്. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാമകൃഷ്ണന്റെ പിന്തുണയും ലഭിച്ചതോടെയാണ് ഈറ്റ കൊണ്ട് കുട്ടയും വട്ടിയുമൊക്കെ ഉണ്ടാക്കുന്ന പണിശാല ക്ലാസ് മുറിയായത്. പലരും മറ്റു തൊഴിലുകളിൽ ചേക്കേറിയതോടെ പണിശാലക്ക് പൂട്ടുവീണിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ വിനേഷ്, സുമേഷ് എന്നിവർ കോളനി സന്ദർശിച്ചപ്പോൾ രക്ഷിതാക്കളാണ് കുട്ടികളുടെ പഠനത്തിലെ പിന്നാക്കാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയത്. അവരുടെ സംശയങ്ങൾ തീർക്കാൻ തങ്ങൾക്ക് കഴിയുന്നില്ലെന്നായിരുന്നു പരാതി. കുട്ടികൾക്ക് നന്നായി പഠിക്കാൻ സാഹചര്യം ഒരുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാർ ഇക്കാര്യം പൊലീസ് ഇൻസ്‌പെക്ടർ വി. അശോക് കുമാറിനെ ധരിപ്പിച്ചു. തുടർന്നുള്ള ചർച്ചയിലാണ് ട്യൂഷൻ നൽകാൻ തീരുമാനിച്ചത്. അദ്ധ്യാപികയെ അന്വേഷിക്കുന്നതിനിടെ സൗജന്യമായി ക്ലാസെടുക്കാൻ സ്വയം സന്നദ്ധയായി ബിരുദവും ബി.എഡുമുള്ള സുജിത മുന്നോട്ടുവന്നത്. നേരത്തെ സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ അവണൂർ പോസ്റ്റ് ഓഫീസിലെ താത്കാലിക പോസ്റ്റ് വുമണാണ്. ഈ ജോലിക്കും വീട്ടുജോലികൾക്കും പുറമെയാണ് ട്യൂഷനെടുക്കുന്നത്.
കുട്ടികളിലെ പഠനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി കൂടുതൽ രക്ഷിതാക്കൾ സമീപിക്കുന്നുണ്ട്. ഇതിനായി സേവന മനഃസ്ഥിതിയുള്ളവരെ അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ ക്ലാസെടുക്കുന്ന സ്ഥലത്ത് വൈദ്യുതിയും ഇരിപ്പിടങ്ങളും ഇല്ലാത്തതിന്റെ പ്രശ്‌നമുണ്ട്.
- വിനേഷ്, ജനമൈത്രി
ബീറ്റ് ഓഫീസർ
കുട്ടികൾക്ക് പഠിക്കാൻ ഉത്സാഹമുണ്ട്. ഹൈസ്‌കൂൾ കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികളെ സഹായിക്കുന്നുണ്ട്. സേവനം ചെയ്യുന്നതിൽ സന്തോഷം.
- സുജിത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |